ഇനി സ്വസ്ഥമായി ഉറങ്ങാം; ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന മെസിയുടെ ചിത്രം വൈറലാവുന്നു

December 21, 2022

അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.

ഇപ്പോൾ ലോകകപ്പ് കെട്ടിപിടിച്ചുറങ്ങുന്ന മെസിയുടെ ചിത്രമാണ് വൈറലാവുന്നത്. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തമാക്കിയ കപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോകമാകെയുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

അതേ സമയം മെസിയും ടീമും തിരികെ അർജന്റീനയിൽ എത്തിയ ഇന്നലെ രാജ്യത്ത് പൊതു അവധിയായിരുന്നു. അർജന്റീനയുടെ തെരുവുകൾ ഇന്നലെ നീലക്കടലായിരുന്നു. ബ്യുണസ് അയേഴ്‌സിൽ തടിച്ചു കൂടിയ ആരാധകരുടെ എണ്ണം അമ്പരപ്പിക്കുന്നതായിരുന്നു. 40 ലക്ഷത്തോളം ആളുകളാണ് ഇന്നലെ നഗരത്തിൽ ഒത്തുകൂടിയത്. അർജന്റീനയുടെ തലസ്ഥാന നഗരിയിലെ ആഘോഷങ്ങളുടെ വിഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

ഞായറാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Messi sleeping with world cup photo