വില്ലൻ വേഷങ്ങളെ അനശ്വരമാക്കിയ നടൻ; കുണ്ടറ ജോണി ഓർമ്മകളിൽ മറയുമ്പോൾ..

October 18, 2023

നടൻ കുണ്ടറ ജോണിയുടെ വേർപാട് വേദനയാണ് സിനിമാലോകത്തിനും ആരാധകർക്കും പകരുന്നത്. 71 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.

വില്ലൻ വേഷങ്ങളെ ഏറ്റവും മികവോടെ, പ്രേക്ഷകരുടെ വെറുപ്പ് സംബാധിക്കുംവിധത്തിൽ അനശ്വരമാക്കാൻ കുണ്ടറ ജോണിക്ക് എപ്പോഴും സാധിച്ചിട്ടുണ്ട്. ഏതാണ്ട് നാലര പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തിൽ ശ്രദ്ധേയമായ നൂറിലധികം കഥാപാത്രങ്ങൾക്ക് ജോണി ജീവൻ നൽകി. ഒരു വശത്ത്, തന്റെ സ്‌ക്രീൻ സാന്നിധ്യം കൊണ്ട് നായകന്മാർക്ക് ഉചിതമായ വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരു ക്ലാസിക് വില്ലനായി അദ്ദേഹം മികവ് പുലർത്തി. മറുവശത്ത്, നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും, തന്റെ ഹാസ്യ വേഷങ്ങളിലൂടെയും കാരക്റ്റർ റോളുകളിലൂടെയും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Read also: അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയില്ല, സ്വയം വിവാഹം കഴിച്ച് യുവതി; ചെലവാക്കിയത് 20 വർഷത്തെ സമ്പാദ്യം

1979ൽ റിലീസ് ചെയ്ത നിത്യവസന്തം എന്ന സിനിമയിലൂടെയാണ് കുണ്ടറ ജോണി തന്റെ സിനിമാജീവിതം ആരംഭിച്ചത്. വില്ലനായി തിളങ്ങുമ്പോഴും കോമിക്, ക്യാരക്ടർ റോളുകൾ സൂക്ഷ്മതയോടെ അവതരിപ്പിക്കാൻ ജോണിക്ക് കഴിഞ്ഞു. സ്ഫടികം, കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, നാടോടിക്കാറ്റ്, ഗോഡ്ഫാദർ, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇൻസ്പെക്ടർ ബൽറാം തുടങ്ങിയ സിനിമകളിൽ ജോണി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Story highlights- kundara johny passes away