പൂക്കൾ വിതറി, നൃത്തം ചെയ്ത് പാക് താരങ്ങൾക്ക് സ്വാഗതം; വിഡിയോ പങ്കുവച്ച് പിസിബി

October 12, 2023

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിനായി അഹ്മദാബാദിലെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേല്പ്. ജീവനക്കാർ റോസാദളങ്ങൾ വിതറിയും പൊന്നാട അണിയിച്ചും നൃത്തം ചെയ്തുമാണ് താരങ്ങളെ ഹോട്ടലിലേക്ക് സ്വാഗതം ചെയ്ത്. ഇതിൻ്റെ വിഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. ഈ മാസം 14നാണ് ഇന്ത്യ- പാകിസ്താൻ മത്സരം. (warm welcome for pakistan players ahmedabad)

ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ റെക്കോർഡ് വിജയലക്ഷ്യം മറികടന്ന പാകിസ്താൻ ഈ വിജയം വിമാനത്തിൽ വച്ച് ആഘോഷിച്ചു. ഇതും വിഡിയോയിലുണ്ട്. ഹൈദരാബാദിലും പാകിസ്താന് ഗംഭീര വരവേല്പാണ് ലഭിച്ചത്. ശ്രീലങ്കക്കെതിരായ മത്സരവിജയത്തിനു പിന്നാലെ കളിയിലെ താരമായ മുഹമ്മദ് റിസ്‌വാൻ കാണികളുടെ പിന്തുണ എടുത്തുപറയുകയും ചെയ്തു.

അതേസമയം, പാക് താരങ്ങൾക്ക് നൽകിയ വരവേല്പ് ബിസിസിഐയുടെ ഇരട്ടത്താപ്പാണെന്ന വിമർശനമുയരുന്നുണ്ട്. ഹൈദരാബാദിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ ഐടി സെല്ലുകൾ ദേശവിരുദ്ധരെന്ന് വിളിച്ചെന്നാണ് വിമർശനം. അങ്ങനെയെങ്കിൽ ഇപ്പോൾ പാക് താരങ്ങൾക്ക് ഇങ്ങനെ ഒരു വരവേല്പ് നൽകിയ ബിസിസിഐയും ദേശവിരുദ്ധരല്ലേ എന്നും ചോദ്യമുയരുന്നു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ തമ്മിലാണ് പോര്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയിരുന്നു.

ചെന്നൈയിൽ ലോകേഷ് രാഹുലിൻ്റെയും വിരാട് കോലിയുടെയും നിശ്ചയദാർഢ്യത്തിനു മുന്നിലാണ് ഓസ്ട്രേലിയ വീണത്. 2 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും ഓസ്ട്രേലിയക്ക് കളി വിജയിക്കാനായില്ല. ഇന്ത്യൻ ബൗളിംഗിനു മുന്നിൽ വിറച്ച ഓസീസ് 199 റൺസിന് ഓൾ ഔട്ടായെന്നത് ഇതിനോട് ചേർത്തുവായിക്കണം. ഈ മോശം പ്രകടനം കഴുകിക്കളയുക എന്ന ലക്ഷ്യത്തോടെയാവും ഓസ്ട്രേലിയ ഇന്ന് ഇറങ്ങുക.

മറുവശത്ത്, ഒരുപിടി റെക്കോർഡുകൾക്കൊപ്പമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തകർത്തത്. ലോകകപ്പിലെ ഏറ്റവും വേഗതയുള്ള സെഞ്ചുറി നേടിയ എയ്ഡൻ മാർക്രത്തിനൊപ്പം ക്വിൻ്റൺ ഡികോക്കും റസ്സി വാൻ ഡർ ഡസ്സനും സെഞ്ചുറിയടിച്ചപ്പോൾ ദക്ഷിണാഫ്രിക്ക നേടിയത് നിശ്ചിത 50 ഓവറിൽ 428 റൺസെന്ന പടുകൂറ്റൻ സ്കോർ. ശ്രീലങ്ക പൊരുതിനോക്കിയെങ്കിലും അവർ 326 റൺസിന് ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 102 റൺസ് ജയം. നിലവിൽ ടൂർണമെൻ്റിലെ ഉയർന്ന നെറ്റ് റൺ റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ്.

Story Highlights: warm welcome for pakistan players ahmedabad