രണ്ട് ചാന്ദ്രയാന്‍ ദൗത്യങ്ങള്‍ക്കുള്ള തുക; ആക്രി വിറ്റ് കേന്ദ്രം സമ്പാദിച്ചത് 1,163 കോടി

December 28, 2023

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 3 ദൗത്യത്തിനായി ഏകദേശ ചെലവ് 600 കോടി രൂപയാണ്. എന്നാല്‍ അത്തരത്തിലുള്ള രണ്ട് ദൗത്യങ്ങള്‍ക്കായുള്ള തുകയാണ് ആക്രി സാധനങ്ങള്‍ വില്‍പന നടത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമ്പാദിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഓഫിസുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ ഫയലുകളും കേടുപാടുകള്‍ വന്നതുമായ ഉപകരണങ്ങള്‍ അടക്കമുള്ള പഴയ സാധനങ്ങളുടെ വില്‍പനയിലൂടെ 1,163 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നേടിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫിസുകള്‍ വൃത്തിയാക്കിയത്. ( Modi Government Earned 1163 Crore From Scrap Selling )

രണ്ട് ചന്ദ്രയാന്‍ ദൗത്യങ്ങളുടെ ബജറ്റിന് തുല്യമായ 1,163 കോടി രൂപ സ്‌ക്രാപ്പ് വില്‍പനയിലൂടെ മോദി സര്‍ക്കാര്‍ സമ്പാദിച്ചുവെന്നാണ് പി.എം.ഒ ഇന്ത്യ എന്ന അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. 2021 ഒക്ടോബര്‍ മുതല്‍ ആക്രി സാധനങ്ങള്‍ വിറ്റ വകയിലാണ് 1,163 കോടി കിട്ടിയത്. ഈ വര്‍ഷം മാത്രം 557 കോടി രൂപ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ 96 ലക്ഷം പഴയ ഫയലുകളുണ്ടായിരുന്നെന്നും ഇവ നീക്കിയതോടെ ഓഫീസുകളിലാകെ ഒഴിവുവന്ന 355 ലക്ഷം ചതുരശ്രയടി സ്ഥലം പ്രയോജനപ്പെടുത്താനായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ വിറ്റുവരവിലൂടെ ലഭിച്ച 557 കോടിയില്‍ 225 കോടി റെയില്‍വെ മന്ത്രാലയത്തിന്റെ മാത്രം സംഭാവനയാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി രൂപ നേടാനായി. പെട്രോളിയം മന്ത്രാലയത്തിന് 56 കോടി ലഭിച്ചപ്പോള്‍ കല്‍ക്കരി മന്ത്രാലയം ആക്രി വിറ്റ് കണ്ടെത്തിയത് 34 കോടിയാണ്.

Read Also : ഇന്നുവരെ ആരും വായിച്ചിട്ടില്ല- ഇത് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം

കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലെ പഴയ ഫയലുകള്‍, തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫിസ് സാമഗ്രികള്‍ എന്നിവ വില്‍പന നടത്തിയതിലൂടെ 2021 മുതലുള്ള കാലയളവില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്.

Story highlights : Modi Government Earned 1163 Crore From Scrap Selling