“പപ്പാഞ്ഞിയില്ലാതെ കൊച്ചീക്കാർക്കെന്ത് ന്യൂ ഇയർ”; ആരാണ് ഈ പപ്പാഞ്ഞി!

December 30, 2023

പപ്പാഞ്ഞിയില്ലാതെ സത്യത്തിൽ കൊച്ചീക്കാർക്കൊരു ന്യൂ ഇയർ ആഘോഷമില്ല എന്നുവേണം പറയാൻ. ഇത്തവണ പപ്പാഞ്ഞിയെ ചൊല്ലി ഇച്ചിരി പൊല്ലാപ്പൊക്കെ ഉണ്ടെങ്കിലും പപ്പാഞ്ഞി എന്നും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ്. വര്‍ഷാവസാനം പപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി പുതു വര്‍ഷത്തെ സ്വാഗതം ചെയ്യാറുള്ളത്. അതൊരു ആചാരമാണ്. ( story behind the pappanji burning ceremony in kochin carnival )

എല്ലാ വർഷവും പപ്പാഞ്ഞി ഒന്ന് വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. പരേഡ് മൈതാനത്ത് നിർമ്മിച്ച പപ്പാഞ്ഞിക്ക് സമാന്തരമായി വെളി മൈതാനത്ത് നിർമ്മിച്ച പപ്പാഞ്ഞിയെ കത്തിക്കണോ എന്നതാണ് ഈ വർഷത്ത ചർച്ചയെങ്കിൽ കഴിഞ്ഞ വര്ഷം പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ സാദൃശ്യം വന്നതായിരുന്നു ചർച്ച വിഷയം.

Read Also : “ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രം”; കേരളത്തെ പോലും പിന്നിലാക്കി പട്ടികയിൽ ഇടം നേടിയ നാട്!!

ആരാണ് പപ്പാഞ്ഞി? ക്രിസ്മസ് അപ്പൂപ്പനല്ല യഥാർഥത്തിൽ ഈ പപ്പാഞ്ഞി. ചുവന്ന ഉടുപ്പും ക്രിസ്മസ് തൊപ്പിയും നീണ്ട വെള്ളത്താടിയുമുള്ള രൂപത്തിന് സാന്‍റാക്ലോസിനോട് സാദൃശ്യമുണ്ട് എന്നുമാത്രം. പോർച്ചുഗീസാണ് പപ്പാഞ്ഞിയുടെ ഉത്ഭവ സ്ഥലം. മുത്തശ്ശൻ എന്നാണ് ഈ വാക്കിന്റെ അർഥം. കഴിഞ്ഞുപോയ വർഷത്തിന്റെ പ്രതീകമായി വയോധികന്റെ രൂപത്തിലാണ് പപ്പാഞ്ഞിയെ ഒരുക്കുന്നത്.

ഡിസംബർ 31 ന് പപ്പാഞ്ഞിയെ എരിയിച്ചുകളയുന്നതോടെ പിന്നിടുന്ന വർഷത്തെ വേദനകളും ദുരിതങ്ങളും എരിച്ചുകളയുന്നുവെന്നാണ് സങ്കല്‍പം. ഡിസംബർ 31ന് രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. 1980 കൾ മുതൽ കൊച്ചിൻ കാർണിവലിന്‍റെ ഭാഗമാണ് പപ്പാഞ്ഞിയെ കത്തിക്കൽ. പുതിയ വർഷത്തെ ഏറെ പ്രതീക്ഷയോടെ വരവേൽക്കാൻ കഴിഞ്ഞ വർഷത്തെ യാത്രയയക്കുന്ന ചടങ്ങാണിത്.

Story highlights – story behind the pappanji burning ceremony in kochin carnival