നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പ്രായം ഒരു തടസമല്ല; 76-ാം വയസില്‍ പിഎച്ച്ഡി നേടി തെലങ്കാനക്കാരന്‍

December 30, 2023

അറുപതും എഴുപതും വയസ് കഴിഞ്ഞാല്‍ പിന്നെ, കൊച്ചുമക്കളോടൊപ്പം വര്‍ത്തമാനവും പറഞ്ഞിരിക്കേണ്ട സമയമാണ്. ഇങ്ങനെയാണല്ലോ നമ്മുടെ നാട്ടിലെ പതിവ് സംസാരം. എന്നാല്‍ പ്രായത്തിന് നിശ്ചയദാര്‍ഢ്യത്തെ വെല്ലുവിളിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിലെ മിര്യാലഗുഡ സ്വദേശി മുഹമ്മദ് ഇസ്മായില്‍. ( Telengana native got PhD at age of 76 )

തന്റെ 76-ാം വയസില്‍ ഹിന്ദി ഭാഷയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഡോ. ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി പൂര്‍ത്തിയാക്കിയ ഇസ്മായിലിന്റെ ബിരുദദാന ചടങ്ങ് വ്യാഴാഴ്ചയാണ് നടന്നത്. ഉന്നതവിദ്യാഭ്യാസത്തിന് താല്‍പ്പര്യമില്ലാത്ത ഇന്നത്തെ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബിരുദം ഏറ്റുവാങ്ങിയ ശേഷം ഒരു തെലങ്കാന ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞത്.

‘പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 2018-ലാണ് ബിആര്‍എഒ സര്‍വകലാശാലയില്‍ ഹിന്ദി പിഎച്ച്ഡി നേടുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്. അത് വിജയകരമായി പൂര്‍ത്തിയാക്കാനായി. ഇതിലൂടെ ഒരുപാട് അറിവ് നേടാനും എനിക്ക് കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

1984-ല്‍ ബിരുദാനന്തരബിരുദം നേടിയ ഇസ്മായില്‍ എംഫില്ലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇസ്മയിലിനൊപ്പം ഗവേഷണം പൂര്‍ത്തിയാക്കിയ 20 പേരില്‍ വീട്ടമ്മമാരും ഒരു ജയില്‍ തടവുകാരനും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റിയായ ബിആര്‍എഒയുവിലെ വിദ്യാര്‍ഥികളുടെ വൈവിധ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു.

Read Also : ആറു വർഷത്തിനിടെ യാത്രചെയ്തത് പത്തുകോടി ആളുകൾ- കൊച്ചി മെട്രോയുടെ സുവർണ്ണനേട്ടം

സര്‍വകലാശാലയ്ക്ക് കീഴിലെ 31,729 വിദ്യാര്‍ഥികള്‍ ബിരുദം, ഡിപ്ലോമ സര്‍ട്ടിഫിറ്റുകള്‍ക്ക് അര്‍ഹരായിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ സീതാരാമ റാവു പറഞ്ഞു. 43 പേര്‍ക്കാണ് സ്വര്‍ണ മെഡലിന് അര്‍ഹരായത്. ഇതില്‍ 33 സ്ത്രീകളും 10 പുരുഷന്മാരുമാണ് ഉള്ളത്. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ച് വിദ്യാഭ്യാസ പണ്ഡിതനായ പ്രൊഫസര്‍ വി.എസ് പ്രസാദിന് ഓണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

Story highlights : Telengana native got PhD at age of 76