ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’യ്ക്ക് അവതാരകയായി കോഴിക്കോട്ടുകാരി..!

January 22, 2024

ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാനായി പ്രധാനമന്ത്രി നടത്തുന്ന പരിപാടിയാണ് പരീക്ഷ പേ. ഈ വര്‍ഷം നടക്കുന്ന ചര്‍ച്ചയുടെ അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് സ്വദേശിനിയായ മേഘ്‌ന എന്‍ നാഥ്. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം തരം വിദ്യാര്‍ഥിയാണ്. പരീക്ഷ പേ ചര്‍ച്ചയുടെ അവതാരക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളി പെണ്‍കുട്ടി കൂടിയാണ് മേഘ്‌ന. ( Kerala girl to moderate Pariksha pe discussion led by PM )

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം, സമ്മര്‍ദ്ദഘട്ടങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയോട് ഉപദേശം തേടുകയും സംവദിക്കുകയും ചെയ്യുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച. കഴിഞ്ഞ ആറ് വര്‍ഷമായിട്ട് നടന്നുവരുന്ന പരിപാടിയാണിത്. നേരിട്ടും ഓണ്‍ലൈനായും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഒരോ വര്‍ഷത്തെയും പരിപാടിയില്‍ പങ്കെടുക്കുന്നത്. ജനുവരി 29-ന് ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ച നടക്കുന്നത്.

മേഘ്‌ന എന്‍ നാഥിനൊപ്പം വാരണസി കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നുള്ള അനന്യ ജ്യോതി എന്ന വിദ്യാര്‍ഥിയാണ് സഹ അവതാരികയായി എത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള അവതാരക വിഡിയോ അടിസ്ഥാനമാക്കി നടത്തിയ ടെസ്റ്റിന് ശേഷമാണ് മേഘ്‌ന പ്രാഥമികഘട്ടം കടന്നത്. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള അഭിമുഖങ്ങള്‍ക്കും ശേഷമാണ് ഇത്രയും വലിയ വേദിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരിപാടി നിയന്ത്രിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനായി മേഘ്‌ന നാഥ് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് പോയി.

Read Also : 28 വർഷങ്ങൾക്ക് ശേഷം; ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ ഇന്ത്യ!

അക്കാദമിക് തലത്തില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ഥിനിയാണ് മേഘന. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് മേഘനയായിരുന്നു. ഇത്തവണ യൂത്ത് പാര്‍ലമെന്റ് പരിപാടിയുടെ സംസ്ഥാന തലത്തിലും ദക്ഷിണേന്ത്യ തലത്തിലുമുള്ള മത്സരങ്ങളിലെ ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡും മേഘ്‌ന നേടിയിരുന്നു.

Story highlights : Kerala girl to moderate Pariksha pe discussion led by PM