‘അവരാഗ്രഹിച്ച പോലെ വെള്ളമുണ്ടും വെള്ള ഷർട്ടുമിട്ട് ഞാൻ വന്നു’; കലോത്സവ വേദിയിൽ മമ്മൂട്ടി

January 8, 2024

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്തിന്റെ മണ്ണില്‍ കൊടിയിറങ്ങി. മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സമാപന വേദിയില്‍ മുഖ്യാതിഥിയായി എത്തിയിരുന്നത്. സമാപന വേദിയില്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ മമ്മൂട്ടി അതിന്റെ കാരണവും തുറന്നുപറഞ്ഞു. കലോത്സവ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഏത് വേഷമാണ് താന്‍ ധരിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന വിഡിയോ സ്റ്റോറി കണ്ടാണ് എത്തിയത്. അതനുസരിച്ചാണ് പരിപാടിയില്‍ വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ഉടുത്ത് വന്നതെന്ന് മമ്മൂട്ടി പറഞ്ഞു. കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെയാണ് ട്വന്റിഫോര്‍ ന്യൂസ്, ‘മമ്മൂട്ടി കലോത്സവത്തിന് എത്തുന്നത് ഏത് ലുക്കില്‍’ എന്ന പേരിലൊരു വീഡിയോ സ്‌റ്റോറി ചെയ്തത്. ( Mammootty referring viral video story of 24 news Kalolsavam 2024 )

‘ഇന്ന് രാവിലെയാണ് ആ വിഡിയോ കാണുന്നത്. അത് വരെ തീരുമാനിച്ചിരുന്നത് ഒരു ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസുമൊക്കെ ഇട്ട് യുവാവായി വരണമെന്നായിരുന്നു. പക്ഷേ പിന്നെ ആ തീരുമാനം മാറ്റി ബാഗിലൊരു വെള്ള ഷര്‍ട്ടും മുണ്ടുമെടുത്ത് വയ്ക്കുകയായിരുന്നു’. മമ്മൂട്ടി പറഞ്ഞു.

‘കല ഒരിക്കലും അവസാനിക്കാത്തതാണ്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കും പരാജയപ്പെടുന്നവര്‍ക്കും കലാ ജീവിതവുമായി മുന്നോട്ടുപോകാന്‍ സാധിക്കണം. ഒരു യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ആളാണ് താന്‍. ആ എനിക്ക് നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍ പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും അതിന് സാധിക്കും. കേരളത്തിലെ എല്ലാ തരം മത്സരങ്ങളും ഒരു വിവേചനവുമില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് കലോത്സവമെന്നും’ മമ്മൂട്ടി പറഞ്ഞു.

Read Also : കലാമാമാങ്കത്തിൽ കനകക്കിരീടം ചൂടി കണ്ണുർ; കിരീടനേട്ടം 23 വര്‍ഷത്തിന് ശേഷം

‘ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഗെയിറ്റിന് പുറത്ത് വച്ച് ഒരു സിഗരറ്റ് കത്തിച്ചാല്‍ ക്ലാസിലെത്തുന്ന നേരത്ത് മാത്രമാണ് അതിലൊരു പുക എനിക്ക് കിട്ടുക. അതുവരെ ആരൊക്കെ ആ സിഗരറ്റ് വലിച്ചുവെന്ന് എനിക്കറിയില്ല. അന്ന് കുട്ടികള്‍ കാണിക്കാത്ത ആ വിവേചനം ഇന്നത്തെ കുട്ടികളും കാണിക്കാറില്ല. അത്രയേറെ സഹകരണത്തോടെയാണ് ഇത്തരം കലോത്സവങ്ങളും നടക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനാണ് ഇത്തവണ കിരീടനേട്ടം. വേണമെങ്കില്‍ കൊല്ലംകാരെയും ഇതുപോലെയാക്കാം. അങ്ങനെ ചെയ്തില്ല. അത് തന്നെയാണ് കൊല്ലംകാരുടെ മഹത്വം. എല്ലാംകൊണ്ടും സമ്പുഷ്ടവുമാര്‍ന്ന ജില്ലയാണ് കൊല്ലം. ഇതാണ് നമ്മള്‍ മലയാളികള്‍. ഈ സഹകരണമാണ് നമുക്കിനിയും വേണ്ടത്.’. മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Story highlights : Mammootty referring viral video story of 24 news Kalolsavam 2024