വേർപാടിന്റെ ആറാംവർഷം; ശ്രീദേവിയുടെ ഓർമ്മകളിൽ സിനിമാലോകം

February 24, 2024

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി നിലനിന്ന ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ നിന്നും ആരാധകർ ഇന്നും മോചിതരായിട്ടില്ല. എന്നും സിനിമയിൽ മുഖശ്രീയായി വിളങ്ങി നിന്ന ശ്രീദേവി ദുബായിൽ ബാത്ത്ടബ്ബിൽ വീണു മരണമടയുകയായിരുന്നു. 2018 ലായിരുന്നു ശ്രീദേവിയുടെ വേർപാട്. ഇപ്പോഴിതാ, ആ ഓർമകൾക്ക് ആറുവർഷം തികയുകയാണ്.

അന്തരിച്ച ബോളിവുഡ് ഐക്കൺ ശ്രീദേവിയുടെ വേർപാടിൻ്റെ വാർഷികത്തിൽ, ഹൃദയസ്പർശിയായ ആദരാഞ്ജലികൾ പങ്കിടാൻ മകൾ ഖുഷി കപൂർ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചു. ശ്രീദേവി, ജാൻവി കപൂർ, ഖുഷി എന്നിവരൊന്നിച്ചുള്ള മനോഹരമായ ഒരു നിമിഷം പകർത്തുന്ന ബാല്യകാല ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2018 ഫെബ്രുവരി 24നാണ് ശ്രീദേവി ദുബായിലെ ഹോട്ടലിൽ ബാത്ത് ടബ്ബിൽ വീണു മരിച്ചത്. മകൾ ജാൻവി കപൂറിന്റെ സിനിമാ അരങ്ങേറ്റം കാണണമെന്ന് ഏറെ കൊതിച്ച ശ്രീദേവി, ചിത്രത്തിന്റെ റിലീസിന് മുൻപ് വിടവാങ്ങിയിരുന്നു. അപകടത്തിൽപ്പെട്ട മുങ്ങിമരണമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

1963 ആഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ ‘തുണൈവന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്.

Read also: പരീക്ഷയ്ക്ക് മുൻപ് മറ്റൊരു ‘പരീക്ഷണം’; ആശങ്കയുടെ മണിക്കൂറി‍ൽ ദിയയ്ക്ക് പൊലീസിന്റെ ‌സ്നേഹക്കരുതൽ..!

അതേസമയം, അഞ്ചു പതിറ്റാണ്ടുകാലം ഇന്ത്യൻ സിനിമാ ലോകത്തെ താരറാണിയായി  നിറഞ്ഞുനിന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം അന്ന് ആരാധകരിൽ വലിയ ഞെട്ടലുളവാക്കിയിരുന്നു.

Story highlights- sridevi kapoor’s 6th death anniversary