നവജാത ശിശുക്കളുടെ ഐശ്വര്യത്തിനായി പിന്തുടർന്നിരുന്ന അപകടകരമായ രീതി; ഇന്ത്യയിൽ നിലനിന്നിരുന്ന വിചിത്രമായ ആചാരം!

March 22, 2024

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവർ ലോകത്ത് ധാരാളമുണ്ട്. കേൾക്കുമ്പോൾ തന്നെ വിചിത്രമെന്നു തോന്നാവുന്ന തരത്തിലുള്ള ആചാരങ്ങൾ അതിനാൽ തന്നെ ഇവിടങ്ങളിലൊക്കെ നിലനിൽക്കുന്നുമുണ്ട്. വൈവിധ്യമാർന്ന സംസ്കാരം കൊണ്ടു പേരുകേട്ട ഇന്ത്യ വിചിത്രമായ ആചാരങ്ങൾകൊണ്ടും ലോകപ്രസിദ്ധമാണ്. അത്തരത്തിലൊരു ആചാരമാണ് 30 അടി ഉയരത്തിൽ നിന്നും നവജാത ശിശുക്കളെ താഴേക്ക് എറിയുന്നത്.

കുഞ്ഞിനെ താഴേക്ക് എറിഞ്ഞിടുകയല്ല, മറിച്ച് താഴെ ഒരുകൂട്ടം ആളുകൾ തുണി വിരിച്ച് കാത്തുനിൽക്കുന്നുണ്ടാകും. കുഞ്ഞിന്റെ ഐശ്വര്യത്തിനായാണ് ഈ ആചാരം നടത്തുന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള ചില ഉൾനാടുകളിൽ ആണ് ഈ ആചാരം കൊണ്ടുവന്നിരുന്നത്. അപ്പോൾ പോലും വളരെ അപൂർവ്വമായിരുന്ന ആചാരങ്ങൾ ഇപ്പോൾ നിലച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

കർണാടകയിലെ ശ്രീ ശാന്തേശ്വര ക്ഷേത്രത്തിലും സമാനമായ ഒരു ആചാരം നിലവിലുണ്ടായിരുന്നു. രണ്ടു മതവിഭാഗങ്ങളിൽ ഉള്ളവർക്കിടയിലാണ് ഇങ്ങനെയുള്ള ആചാരം നിലനിന്നിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതാത് വിശ്വാസത്തിന്റെ ചുറ്റുപാടിലുള്ള ആരാധനാലയത്തിന്റെ മേൽക്കൂരയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിയുകയും ഏകദേശം 30 അടി താഴെയുള്ള ഒരു ബെഡ്ഷീറ്റിൽ പിടിക്കുകയും ചെയ്യുന്നു.

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ വളരെക്കാലമായി പ്രചാരത്തിലുള്ള ഈ ആചാരം ഏകദേശം 700 വർഷം പഴക്കമുള്ളതാണ്. ശിശുമരണനിരക്ക് ഉയർന്ന കാലത്ത് വൈദ്യശാസ്ത്ര പരിജ്ഞാനം കുറവായിരുന്നതും കുടുംബങ്ങൾക്ക് വിശ്വാസത്തെ കൂട്ടുപിടിക്കണേ സാധിക്കുകയുള്ളായിരുന്നു. ഐതിഹ്യം അനുസരിച്ച്, കുഞ്ഞുങ്ങൾ മരിക്കുന്ന ആളുകളോട് ഒരു ദേവാലയം പണിയാനും, കുഞ്ഞു രോഗിയായി ജനിക്കുമ്പോൾ ദൈവത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കാൻ ശിശുക്കളെ മേൽക്കൂരയിൽ നിന്ന് താഴെയ്ക്ക് എറിയാനും ഒരു വിശുദ്ധൻ ഉപദേശിച്ചു. അതാണ് പിന്നീട് കാലങ്ങളോളം ആളുകൾ അന്ധമായി പിന്തുടർന്ന് പോന്നത്.

2009-ൽ മഹാരാഷ്ട്രയിലെ സോലാപൂരിലെ ആരാധനാലയമായ ബാബ ഉമർ ദർഗയിൽ കുഞ്ഞിനെ ഇങ്ങനെ എറിയുന്ന വിഡിയോ പ്രചരിക്കുകയുണ്ടായി. ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ ഈ സംഭവത്തിൽ ഇടപെട്ടതോടെ ഈ വിചിത്രമായ ആചാരം വിമർശന വിധേയമായി. കമ്മീഷൻ അന്വേഷിച്ച് ഈ രീതി നിർത്താൻ ഉത്തരവിട്ടു.

Read also: നിർത്താതെയുള്ള രക്തസ്രാവം, ദിവസവും മാറ്റേണ്ടത് ഇരുപതിലേറെ പാഡ്; അപൂർവ്വ രോഗത്തിനുള്ള മരുന്നിനായി പ്രത്യക്ഷ ഇനിയും കാത്തിരിക്കണം

ഇന്ത്യയിലെ ബാലാവകാശ നിയമപ്രകാരം ഈ ആചാരം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2010 മുതൽ ഈ വിചിത്ര ആചാരം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചിലർ പറയുമ്പോൾ ഇപ്പോഴും ഉൾപ്രദേശങ്ങളിൽ നിലനിൽക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ജനിച്ച് രണ്ടോ മൂന്നോ മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ആണ് ഇത്തരത്തിൽ ആചാരത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നിരുന്നത്. ഇനിയും ഇതുപോലെയുള്ള ധാരാളം ആചാരങ്ങൾ ഇന്ത്യയിൽ തന്നെ മാറേണ്ടതുണ്ട്.

Story highlights- rare and dangerous tradition of india