അനശ്വര നടന്റെ ഓർമ്മകളുമായി ”ചാലക്കുടി ചന്തക്കുപോകുമ്പോൾ..” മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഗാനം കാണാം

August 30, 2018

കേരളത്തെ കണ്ണീരിലാഴ്ത്തി യാതൊരു മുന്നറിയിപ്പുകളുമില്ലാതെ വെള്ളിത്തിരയിൽ നിന്നും കാല യവനികക്കുള്ളിലേക്ക് മൺമറഞ്ഞു പോയ അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതം വരച്ചു കാട്ടുന്ന ചിത്രമാണ്  ചാലക്കുടിക്കാരൻ ചങ്ങാതി. കലാഭവൻ മണിയെന്ന അത്ഭുത പ്രതിഭയ്ക്കൊപ്പം  കേരളം മുഴുവൻ  ഏറ്റുപാടിയ ‘ചാലക്കുടി ചന്തക്കുപോകുമ്പോൾ’  എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ സെന്തിലാണ് കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന പ്രശസ്ത സംവിധായകൻ വിനയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയൻ” പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മലയാള സിനിമ എന്നും വിനയതോടെ നോക്കി നിൽക്കുന്ന സംവിധായകനാണ് വിനയൻ. ”ഇനി ഒന്നു വിശ്രമിക്കട്ടെ “എന്ന സീരിയലിൽ  തുടങ്ങി പിന്നീട്  വിശ്രമിക്കാൻ സമയം ലഭിക്കാതിരുന്ന വിനയൻ എന്ന സംവിധായകൻ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ്. സംവിധായകൻ എന്ന തലക്കെട്ടിനു കീഴെ ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ 2 .30 മണിക്കൂറു കൊണ്ട് പുതിയ ഒരു ലോകം സൃഷ്ടിക്കപ്പെടുവാൻ പോകുന്നു എന്ന തിരിച്ചറിവ് കാണികളിൽ ആവേശം ജനിപ്പിക്കും…’വ്യത്യസ്ഥത’ അതിനെ പുതുമയുടെ ‘ആകാശ ഗംഗയി’ലേക്ക്  ഉയർത്തുന്ന ഈ സംവിധാകനാണ് കലാഭവൻ മണി എന്ന മഹാ നടന്റെ അഭിനയ മികവിന് മുന്നിൽ മലയാളികളെ കണ്ണിമവെട്ടാതെ നോക്കിയിരിക്കാൻ പഠിപ്പിച്ചതും,  ”വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, ”കരുമാടിക്കുട്ടൻ” എന്ന ചിത്രങ്ങളുടെ സൃഷ്ടാവും ഇദ്ദേഹം തന്നെയായിരുന്നു.

“കലാഭവൻമണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശകളും, കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം..” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് വിനയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു..

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണിയുടെ മരണം തികച്ചും നാടകീയമായിരുന്നു. സലിം കുമാർ, ജനാർദ്ദനൻ, ധർമ്മജൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, ടിനി ടോം, കലാഭവൻ സിനോജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.