കണ്ണു നിറയ്ക്കും ഈ അച്ഛനും മകനും; വീഡിയോ കാണാം

November 9, 2018

ആലാപന മികവുകൊണ്ട് ടോപ് സിംഗര്‍ വേദിയില്‍ കൈയടി നേടിയ കുട്ടിത്താരമാണ് സൂര്യനാരായണന്‍. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ പകര്‍ന്ന് നല്‍കിയ സംഗീതത്തിലൂടെ അച്ഛന്റെ സ്വപ്നത്തിലേക്കുള്ള ഒരു മകന്റെ യാത്രയാണ് സൂര്യനാരായണന്റെ പാട്ടുജീവിതം. സൂര്യനാരായണന്റെ മനോഹരമായ ആലാപനത്തിന് ശേഷം അച്ഛന്‍ പ്രേമിനെ വിധികര്‍ത്താക്കള്‍ വേദിയിലേക്ക് ക്ഷണിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ പാട്ടുകാരനാണ് പ്രേം. ടോപ് സിംഗര്‍ വേദിയിലെത്തിയ പ്രേം മകനെ ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് ഏറെ വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ് ടോപ് സിംഗര്‍ വേദി സാക്ഷ്യം വഹിച്ചത്.

‘നിശാ സുരഭി…’ എന്നു തുടങ്ങുന്ന ഗാനമാണ് ടോപ് സിംഗര്‍ വേദിയില്‍ സൂര്യനാരായണന്‍ ആലപിച്ചത്. ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഓ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ശരത് സംഗീതം നല്‍കിയിരിക്കുന്നു. ശ്വേതാ മോഹനാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.