‘ഈ സമയവും കടന്നുപോകും, ഈ അസുഖം വന്നതിന്റെ പേരിൽ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരെ നാം കുറ്റപ്പെടുത്തരുത്, ഇത് കാലം തീരുമാനിച്ചതാണ്’; 19 ദിവസമായി വയനാട്ടിൽ കുടുങ്ങി ജോജു, വീഡിയോ

March 30, 2020

രാജ്യത്ത് സുരക്ഷയുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ വയനാട്ടിൽ താൻ കുടുങ്ങിപ്പോയ അവസ്ഥയെക്കുറിച്ചും, സർക്കർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പറയുകയാണ് ചലച്ചിത്രതാരം ജോജു ജോർജ്.

കഴിഞ്ഞ പത്തൊൻപത് ദിവസമായി ജോജു വയനാട്ടിലാണ്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് എത്തിയതാണ് താരം. കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇതോടെ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞതോടെ അവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു താരം.

ഈ സമയത്ത് നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം എന്നുമാണ് താരം പറയുന്നത്.

ജോജു ജോർജിന്റെ വാക്കുകൾ;

‘കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ക് ഡൗൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ലോക്ക് ഡൗൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.’

‘ഇടയ്ക്ക് എന്റെ സുഹൃത്തുക്കളെ ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക.’

ഈ പത്തൊൻപത് ദിവസമായിഞാൻ സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വീഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടുകൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല.‌ ഇത് കാലം തീരുമാനിച്ചതാണ്.’ 

‘വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുക. ഈ സമയവും കടന്നുപോകും.’