കരുതൽ നിധിയിൽ ഭാഗമായി ഐശ്വര്യ ലക്ഷ്മിയും; അഭിനന്ദിച്ച് ഫെഫ്ക

April 18, 2020

ഐശ്വര്യ ലക്ഷ്മിയെ അഭിനന്ദിച്ച് ഫെഫ്ക. സിനിമാ പ്രവര്‍ത്തകരെ സഹായിക്കാൻ സ്വയം സന്നദ്ധമായി മുന്നോട്ടുവന്ന ഏക പുതുതലമുറ താരമെന്ന നിലയിലാണ് ഐശ്വര്യ ലക്ഷ്മിയെ പ്രശംസിച്ച് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള മുന്നോട്ട് വന്നത്.

കൊവിഡ് 19 നെ തുടര്‍ന്ന് നിശ്ചലമായ മേഖലകളില്‍ ഒന്നാണ് ചലച്ചിത്ര മേഖല. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായി നിരവധി താരങ്ങൾ മുന്നോട്ട് വന്നിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരുമടക്കമുള്ള നിരവധി താരങ്ങൾ ഫെഫ്കയിലൂടെ സഹായം നല്‍കിയിരുന്നു. ഫെഫ്കയുടെ നേതൃത്വത്തിലുള്ള കരുതല്‍ നിധിയിലേക്കാണ് താരങ്ങൾ സംഭാവന നൽകുന്നത്.

ഐശ്വര്യ ലക്ഷ്മിയെ പിന്തുണച്ച് ഫെഫ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം…

പ്രിയ ഐശ്വര്യ ലക്ഷ്മി , ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് ‘കരുതൽ നിധി ‘ പദ്ധതി.

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം, വ്യവസായ രംഗത്ത് നിന്നും , ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു. ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ (AIFEC) ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തിൽ മോഹൻലാൽ , മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും, ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും, സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും.. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം,ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ, ഫെഫ്കയുടെ അഭിനന്ദനങ്ങൾ ..!!