‘എന്റെ തെറ്റ് ഏറ്റുപറഞ്ഞ് ആ കാൽക്കൽ വീണു നമസ്കരിച്ചു; ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല എന്നു അദ്ദേഹം പഠിപ്പിച്ചു’- എസ് പി ബിയുടെ ഓർമകളിൽ എം ജയചന്ദ്രൻ

September 26, 2020

ഇന്ത്യൻ സംഗീത ലോകത്തെ പ്രമുഖർക്ക് വിടപറഞ്ഞ പ്രതിഭ എസ് പി ബാലസുബ്രമണ്യത്തെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്. പാട്ടോർമ്മകളിലൂടെ അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയാണ് ഓരോരുത്തരും. ഇപ്പോഴിതാ, സംഗീതസംവിധായകൻ എം ജയചന്ദ്രൻ ‘ശിക്കാർ’ എന്ന ചിത്രത്തിൽ എസ് പി ബി ഗാനമാലപിച്ചതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

എം ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ശിക്കാർ എന്ന സിനിമയിലെ ‘പ്രതിഘടിന്സു’ എന്ന തെലുഗു ഗാനം എസ് പി ബി സർ പാടണം എന്നു ഞാൻ ആഗ്രഹിച്ചു. എന്റെ ഓർക്കസ്ട്ര മാനേജർ വിൻസെന്റ് ചേട്ടൻ അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റിനോട് സംസാരിച്ചു. പാട്ടു റെക്കോർഡ് ചെയ്യാൻ ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്റ്റുഡിയോയിൽ രണ്ടു ദിവസത്തിനുള്ളിൽ എസ് പി ബി സർ എത്തും എന്ന ഉറപ്പു കിട്ടി ..ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ. അടുത്ത ദിവസമായപ്പോൾ വിൻസെന്റ് ചേട്ടൻ എന്നെ വിളിച്ചിട്ടു പറഞ്ഞു -“കുട്ടാ, എസ് പി ബി സാറിന് പാട്ട് കേൾക്കണം; ഉടൻ അത് അയച്ചു കൊടുക്കണം” എന്തിനാണ് അദ്ദേഹം എന്റെ പാട്ട് ഇവാലുവേറ്റ് ചെയ്യുന്നത് എന്ന തോന്നൽ വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടേയിരുന്നു. ഇദ്ദേഹത്തെ പാടാൻ വിളിക്കേണ്ടായിരുന്നു എന്നൊക്കെ ചിന്തിച്ചു അനാവശ്യമായ ഈഗോ എന്നിൽ പടർന്നു കയറി.

അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയിൽ എത്തി. സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകൾ കൈകൊണ്ടെടുത്തു ഷോ റാക്കിലെ ഇടത്തിൽ കൃത്യമായി വച്ചു. എന്നിട്ടു എന്റെ തോളിൽ തട്ടീട്ടു പറഞ്ഞു “It’s a very nice song and i loved the orchestration”. സ്റ്റുഡിയോയുടെ അകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം പറഞ്ഞു -“ക്ഷമിക്കണം ,ഞാൻ ഇന്നലെ പാട്ടൊന്നു കേൾക്കണം എന്നു പറഞ്ഞിരുന്നു.അതിന്റെ കാരണം എനിക്ക് താങ്കളുടെ കോമ്പോസിഷനോട് നീതി പുലർത്താൻ സാധിക്കുമോ എന്നറിയാനാണ്. എസ് പി ബി എന്ന ഗായകന് ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട് .So I didnt want your composition to suffer due to my limitations. പാട്ട് കേട്ടപ്പോൾ സമാധാനമായി. എനിക്കു നന്നായി പാടാൻ പറ്റും എന്നു കരുതുന്നു ..ഇന്നലെ അർദ്ധരാത്രി വരെ concert ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം പാട്ട് ശ്രദ്ധാപൂർവം പഠിച്ചു. So I feel i am thorough with the song & will not take much of your precious time”.ഇതു കേട്ടപ്പോഴേക്കും, അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ വെറുമൊരു zero ആണെന്ന് എനിക്ക് മനസ്സിലായി. എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാൽക്കൽ വീണു നമസ്കരിച്ചു.

ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല എന്നു അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു പത്രപ്രവർത്തകൻ എസ് പി ബി സാറിനോട് ചോദിച്ചു- “താങ്കൾ നാല്പത്തിനായിരത്തിൽ പരം പാട്ടുകൾ പല ഭാഷകളിൽ പാടിയിട്ടുണ്ടല്ലോ,അത് ഒരു മഹാത്ഭുതമല്ലേ ?”അദ്ദേഹം ഉത്തരം നൽകി -“ഞാൻ ഒരൊറ്റ ഭാഷയിലേ പാടിയിട്ടുള്ളു & that language is music”.spb സർ !! അങ്ങയുടെ പാട്ടുകൾ ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റു പാടിക്കൊണ്ടേയിരിക്കും ….അങ്ങയ്ക്ക് മരണമില്ല.

Storu highlights- m jayachandran about s p balasubramanyam