എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ 48 വർഷത്തെ പതിവ് തെറ്റിച്ച് യേശുദാസ്

January 10, 2021

സംഗീത ലോകത്തെ ഗാനഗന്ധർവന് ഇന്ന് എൺപത്തിയൊന്നാം പിറന്നാളാണ്. വർഷങ്ങളായി പിറന്നാൾ ദിനത്തിൽ മൂകാംബിക ദേവീക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട് യേശുദാസ്. എന്നാൽ, ഇത്തവണ ആ പതിവ് തെറ്റിയിരിക്കുകയാണ്. നീണ്ട 48 വർഷങ്ങൾക്ക് ശേഷം ആദ്യമായി മൂകാംബികാ ദർശനമില്ലാതെ പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം.

കൊവിഡ് സാഹചര്യത്തെ തുടർന്നാണ് യേശുദാസ് മൂകാംബികാ ദർശനം മാറ്റിവെച്ചത്. എല്ലാ വർഷവും മൂകാംബികാ ദേവിയുടെ നടയിൽ ഭജനായിരിക്കാറുള്ള യേശുദാസ് ഇത്തവണ അമേരിക്കയിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. അതേസമയം, പിറന്നാളിനോട് അനുബന്ധിച്ച് പതിവായി നടക്കാറുള്ള മൂകാംബിക സംഗീതോത്സവം ഇത്തവണയും സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടക്കും.

കഴിഞ്ഞ അറുപതുവർഷമായി മലയാളികളുടെ പ്രിയ ശബ്ദമാണ് യേശുദാസ്. വിവിധ ഭാഷകളിൽ അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച ജനിച്ച ജോസഫ് യേശുദാസ് ചലച്ചിത്ര സംഗീത രംഗത്തും, കർണാടക സംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ചു.

Read More: സധൈര്യം മുന്നോട്ട്; ചരക്ക് ട്രെയിൻ ഓടിച്ച് വനിതകൾ, ഇന്ത്യൻ റെയിൽവേയ്ക്കിത് അഭിമാന നിമിഷം

ആസാമീസ്, കൊങ്കിണി, കാശ്മീരി എന്നീ ഭാഷകളിൽ ഒഴിക ബാക്കി എല്ലാ ഇന്ത്യൻ ഭാഷയിലും യേശുദാസ് ആലപിച്ചിട്ടുണ്ട്. 1949ൽ ഒൻപതാം വയസിലാണ് യേശുദാസ് ആദ്യ കച്ചേരി അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പുണിത്തുറ ആർ എൽ വി കോളേജ് എന്നിവടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 1961 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് ചരിത്രം കുറിച്ച സംഗീത യാത്രയായിരുന്നു.

Story highlights- yesudas will not reach mukambika