കളിക്കളത്തിൽ വീണ്ടും ധോണി മാജിക്..

September 28, 2018

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ബംഗ്ളാ കടുവകളെ വിറപ്പിച്ച് ധോണിയുടെ മിന്നൽ സ്റ്റമ്പിങ്. കളിക്കളത്തിലെ ധോണിയുടെ പ്രകടങ്ങൾ എന്നും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശിനെതിരായ കളിയിലെ ഫീല്‍ഡിംങ് മികവും വിക്കറ്റിന് പിന്നിലെ ധോണിയുടെ പ്രകടനവും ഇന്ത്യക്ക് തുണയായിരിക്കുകയാണ്. ക്യാപ്റ്റന്‍ മൊര്‍ത്താസയേയും മിന്നല്‍ സ്റ്റംമ്പിംങിലൂടെ ധോണി തന്നെയാണ് പുറത്താക്കിയത്. മൂന്ന് റണ്ണൗട്ടുകളും രണ്ട് സ്റ്റംമ്പിംങും ബംഗ്ലാദേശിന്റെ സ്‌കോര്‍ 222 റണ്‍സിലൊതുക്കുന്നതില്‍ നിര്‍ണ്ണായകമായി.

കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന നായകന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിലിത് വരെ തോല്‍ക്കാത്ത ഇന്ത്യ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഏഷ്യാകപ്പാണ് ബംഗ്ലാ കടുവകളുടെ സ്വപ്നം. പരിക്കേറ്റ ഓള്‍റൌണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ ഫൈനലിനുണ്ടാകില്ലെന്നത് അവര്‍ക്ക് തിരിച്ചടിയാണ്.

മിന്നല്‍പ്പിളര്‍പ്പോലെ വേഗത്തില്‍ സ്റ്റംപിംഗ് ചെയ്യുന്ന ധോണിയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ നടന്ന പോരാട്ടത്തിൽ ധോണി കാഴ്ചവെച്ച പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത പ്രകടനവുമായി ധോണി വീണ്ടും കളിക്കളത്തിൽ എത്തിയത്. അഫ്ഗാന് എതിരെ നടന്ന പോരാട്ടത്തില്‍ രണ്ട് സ്റ്റംപിംഗാണ് ധോണി എടുത്തത്. രണ്ടും സ്റ്റംപിംഗിലും ധോണിയുടെ വേഗം എടുത്തുപറയേണ്ടതുതന്നെ. അഹ്മദിയെയാണ് ആദ്യ സ്റ്റംപിംഗില്‍ ധോണി പുറത്താക്കിയത്. ജഡേജയുടെ പന്ത് തൊടുത്തുവിടാന്‍ അഹ്മദി നോക്കിയെങ്കിലും നടന്നില്ല. ധോണിയുടെ കൈക്കുമ്പിളിലെത്തിയ പന്ത് സെക്കന്റുകള്‍ക്കുള്ളില്‍ ബെയ്ല്‍സ് ഇളക്കി.