സാഫ് കപ്പില്‍ കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും

September 15, 2018

സാഫ് കപ്പില്‍ കിരീടം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ യുവനിര ഇന്നു കളത്തിലിറങ്ങും. ഫൈനലില്‍ മാലദ്വീപിനോടാണ് ഇന്ത്യയുടെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിയ്ക്കാണ് ഫൈനല്‍ പോരാട്ടം. വംഗബന്ധു സ്‌റ്റേഡിയമാണ് മത്സരവേദി.
എട്ടാം കിരീടം ലക്ഷ്യംവെച്ചാണ് ഇന്ത്യ ഇന്ന് പോരട്ടാത്തിന് കളിക്കളത്തിലിറങ്ങുന്നത്. ഇതുവരെ നടന്ന പതിനൊന്ന് സാഫ് കപ്പ് മത്സരങ്ങളില്‍ പത്തെണ്ണത്തിലും ഇന്ത്യ ഫൈനലില്‍ കടന്നു. ഏഴെണ്ണത്തില്‍ കപ്പ് ഉറപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം രണ്ടുഗോളിന് മാലദ്വീപിനെ കീഴടക്കിയിരുന്നു. ഇത് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മൂന്ന് കളിയില്‍ നിന്ന് ഏഴ് ഗോളുകള്‍ ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. സെമിയില്‍ നേപ്പാളിനെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മാലദ്വീപ് ഫൈനലിലെത്തിയത്.

സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. കളിയില്‍ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും ഇന്ത്യ കരസ്ഥമാക്കിയത്. കളിയുടെ48 ആം മിനിറ്റിലും 69ആംമിനിറ്റിലുമായിരുന്നു മന്‍വീര്‍ഗോളുകള്‍ നേടിയത്. 83ാം മിനുറ്റിലായിരുന്നു സുമിത് പാസിയുടെ ഗോള്‍. 88ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യന്‍ താരം ലാലിയന്‍സ്വാല ചാങ്‌തെ, പാകിസ്ഥാന്‍ താരം മുഹ്‌സിന്‍ അലി എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് സാഫ് കപ്പിലെ ആദ്യ ഫൈനലായിരുന്നെങ്കിലും രക്ഷപെട്ടില്ല. ഇരു ടീമുകളും തമ്മില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ ഇന്ത്യ പത്തൊമ്പതിലും പാകിസ്ഥാന്‍ അഞ്ചിലുമാണ് ജയിച്ചത്. അതുകൊണ്ട്തന്നെ ഫൈനല്‍ മത്സരത്തിലും ആരാധകര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയും ഏറെയുണ്ട്.

2005 നുശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ സാഫ് കപ്പില്‍ സെമി കളിച്ചത്. ശ്രീലങ്കയെയും മാലദ്വീപിനെയും തോല്‍പിച്ചാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. മാലദ്വീപ് തന്നെയാണ് വീണ്ടും ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയാകുന്നു എന്നതും ആര്ധകര്‍ക്കിടയില്‍ ആവേശം ജനിപ്പിക്കുന്നു. സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്റെ പരിശീലനത്തിലാണ് സാഫ് കപ്പിനായി ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. സുബാശിഷ് ബോസാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.