ന്യൂസിലൻഡ് വെടിവെയ്പ്പ്; കാണാതായവരിലും പരിക്കേറ്റവരിലും ഇന്ത്യൻ വംശജരും

March 16, 2019

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ 49 പേരാണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ വംശജരായ ഒന്‍പതു പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമിഷണർ അറിയിച്ചു. പരിക്കേറ്റത് ഹൈദരാബാദ്  സ്വദേശിയായ അഹമ്മദ് ഇക്ബാല്‍ ജഹാംഗീര്‍, അഹമ്മദാബാദ് സ്വദേശി മെഹബൂബ് ഖോക്കര്‍ എന്നിവര്‍ക്കാണെന്നും തിരിച്ചറിഞ്ഞു. ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഹോട്ടൽ വ്യവസായിയാണ് ജഹാംഗീർ. എന്നാൽ പരിക്കേറ്റ മെഹബൂബ് ന്യൂസിലാൻഡ് സന്ദർശനത്തിനായി എത്തിയ വ്യക്തിയാണ്.

ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ട് മസ്ജിദുകളിൽ ആക്രമണം നടത്തിയ ഭീകരവാദി ആസ്ട്രേലിയന്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതായി ന്യൂസിലാന്‍റ്  പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം ആക്രമണം നടത്തിയ വ്യക്തിക്ക് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് നേരത്തെ മുതലേ  ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൈവശം അഞ്ച് തോക്കുകൾ വരെ വച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ആക്രമണം നടന്ന സാഹചര്യങ്ങളിൽ തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഭാഗമായി പോലീസ് പിടിയിലായവരെ ഏപ്രിൽ അഞ്ച് വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Read also: ചൂട് കൂടുന്നു, വരൾച്ച രൂക്ഷമാകുന്നു; പലയിടങ്ങളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷം

ആക്രമണം നടത്തിയ ഭീകരവാദി സ്വന്തം തലയിൽ കെട്ടിവച്ച ക്യാമറയിൽ വെടിവെയ്പ്പിന്റെ ദൃശ്യങ്ങൾ പകർത്തി  ഫെയ്സ്ബുക്കിലൂടെ തൽസമയം പുറത്തുവിട്ടിരുന്നു. ആസ്ട്രേലിയക്കാരനായ 28 വയസ്സുള്ള ബ്രന്റണ്‍ ടറാന്റാണ് സ്വന്തം അക്കൌണ്ടിലൂടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതേസമയം  വീഡിയോ ഫെയ്സ്ബുക്ക് ഉടന്‍ തന്നെ നീക്കം ചെയ്യുകയും ഈ അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.