ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

April 25, 2019

ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായ ടിക് ടോക് വീഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്തത്. ഇതേ തുടര്‍ന്ന് ആപ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി എടുത്തുകളഞ്ഞു. ജസ്റ്റിസ് എന്‍ കിരുബാകരനും എസ് എസ് സുന്ദറും അടങ്ങിയ ബഞ്ചാണ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

അതേസമയം അശ്ലീല ദൃശ്യങ്ങള്‍ പാടില്ലെന്നുള്ള കര്‍ശന ഉപോധികളോടെയാണ് ആപ്ലിക്കേഷന്റെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. അശ്ലീല വീഡിയോകള്‍ ടിക് ടോക് ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ വിലക്ക് നീക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. അതേസമയം അശ്ലീല ദൃശ്യങ്ങളും പുതു തലമുറയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഇനി ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരോധനം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നു.

Read more:മിന്നല്‍ വേഗത്തില്‍ വീണ്ടും ധോണി മാജിക്; കളം വിട്ട് വാര്‍ണ്ണര്‍: വീഡിയോ

ടിക് ടോക്ക് വീഡിയോ ആപ്ലിക്കേഷനില്‍ അശ്ലീല വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക്ക് നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചത്. ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമെല്ലാം ടിക് ടോക് വീഡിയോ ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായിരുന്നു.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016- ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.