തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ത്യ; ചിലയിടങ്ങളിൽ ആക്രമണം, കനത്ത സുരക്ഷ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

April 18, 2019

ഇന്ത്യ മുഴുവൻ തിരെഞ്ഞെടുപ്പ് ആവേശത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുകയാണ്.. 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. പൊതുവെ വോട്ടിങ് സമാധാനപരമാണെങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലാണ് സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്. സ്ഥാനാർത്ഥി മുഹമ്മദ് സലീമിന് നേരെയും ആക്രമണം നടന്നു. ബംഗാളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അസാം, ഒറീസ , തമിഴ്നാട്, കർണ്ണാടക, ബീഹാർ, മഹാരാഷ്ട്ര,   പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടെടുപ്പ് തികച്ചും സമാധാനപരമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗാണ് നടക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ 20 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയിലെ പതിനഞ്ചും ഈറോഡിലെ മൂന്നും നാഗര്‍കോവിലിലെ മുപ്പത്തിമൂന്നും ബൂത്തുകളില്‍ വോട്ടിങ് താല്‍ക്കാലികമായി തടസ്സപ്പെട്ടു. കര്‍ണാടകത്തില്‍ ആദ്യ മണിക്കൂറില്‍ തന്നെ 7.7 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.

Read also: എറണാകുളത്തുനിന്നും തമിഴ്‌നാട് ഇലക്ഷനിലേക്ക് ഉറ്റുനോക്കി ഒരു ഗ്രാമം…

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി 543 ലോക് സഭാ മണ്ഡലങ്ങളിലേയ്ക്ക് വോട്ടു ചെയ്യാനെത്തുന്നത് രാജ്യത്തെ 90 കോടി വോട്ടര്‍മരാണ്. വോട്ട് ചെയ്യുക എന്നത് പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധം. വോട്ടര്‍ പട്ടികയില്‍ നമ്മുടെ പേരുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സൗകര്യം നാഷ്ണല്‍ വോട്ടര്‍ സര്‍വ്വീസസ് പോര്‍ട്ടലില്‍ ലഭ്യമാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ഉണ്ടെങ്കില്‍ ഇത് പരിശോധിക്കാം.