ലോകകപ്പ് സെമി; ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകി ജഡേജ- ധോണി കൂട്ടുകെട്ട്

July 10, 2019

കളിക്കളത്തിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന ഇന്ത്യൻ ടീമിന് ഇതെന്തുപറ്റി..? ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു. എം എസ് ധോണിക്കൊപ്പം  ജഡേജയാണ് ഇപ്പോൾ ക്രീസില്‍. എന്നാൽ ജഡേജയുടെ പ്രകടനം ആരാധകർക്ക് നേരിയ ഒരു ആശ്വാസം നൽകുന്നുണ്ട്. 33 ബോളിൽ നിന്നും സിക്‌സും ഫോറുമടക്കം 37 റൺസാണ് ജഡേജ ഇതുവരെ നേടിയത്. അതേസമയം 58 ബോളിൽ നിന്നും 88 റൺസാണ് ഇന്ത്യക്ക് വിജയിക്കാൻ ആവശ്യം.

അതേസമയം കളിയിൽ കിവീസിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങാനുള്ള ഇന്ത്യന്‍ താരങ്ങള്‍.

മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് രോഹിത് ശർമ്മ മടങ്ങിയത്. നാല് പന്തില്‍ ഒരു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. പിന്നീട് ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ കൊഹ്‌ലിയും വിക്കറ്റിന് കീഴടങ്ങി. പിന്നീട് രാഹുലും (1) മാറ്റ് ഹെന്‍‍റിയുടെ പന്തിലൂടെ ലാഥമിന് കീഴടങ്ങി. ആറു റൺസുകളുമായി മാറ്റ് ഹെന്‍‍റിയുടെ പന്തില്‍തന്നെ  ജിമ്മി നിഷാമിന് ക്യാച്ച് നൽകി ദിനേശ് കാർത്തിക്കും മടങ്ങിപ്പോയി. ഇപ്പോഴിതാ കുറച്ച് സമയം ചെറുത്തുനിന്ന ശേഷം ഋഷഭ് പന്തും( 32)  തിരികെപ്പോയി. പിന്നീട് 32 റൺസ് മാത്രം സമ്പാദിച്ച് ഹാർദിക്കും പിൻവാങ്ങി.