രാജ്യം ഇന്ന് 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

രാജ്യം ഇന്ന് 73 ആം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ജനപ്പെരുപ്പം രാജ്യം നേരിടുന്ന വലിയ പ്രശ്നമാണെന്ന് അറിയിച്ചു. ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തർ. ജനപ്പെരുപ്പ നിയന്ത്രണം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ജനപ്പെരുപ്പം നിയന്ത്രിക്കുക തന്നെ വേണമെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധിച്ചത് മുസ്ലിം സ്ത്രീകലെ ശക്തീകരിക്കാൻ ആണ്. കശ്മീർ വിഷയത്തിൽ അനുച്ഛേദം 370 ഭേദഗതി ചെയ്തത് സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ജമ്മുകശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയും പരിസരവും. മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോയ്ക്ക് തടസമില്ല. ഇന്ന് ഉച്ചവരെ പ്രധാന സ്റ്റേഷനുകള്‍ അടച്ചിടും. കര്‍ശന വാഹന പരിശോധനയും തുടരുന്നുണ്ട്.
ജമ്മുകശ്മീരിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിലെ ഷേര്‍–ഇ–കശ്മീര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് ദേശീയപതാക ഉയര്‍ത്തി.