ഡയാന കുര്യൻ അങ്ങനെ നയൻതാരയായി

January 24, 2020

തെന്നിന്ത്യയുടെ താര സുന്ദരിയാണ് നയൻതാര. മലയാള സിനിമയിൽ കരിയർ ആരംഭിച്ച് ഇന്ന് തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ്. ഡയാന കുര്യൻ എന്ന തിരുവല്ലക്കാരി നയൻ‌താര എന്ന പേര് സ്വീകരിച്ചത് ആദ്യ ചിത്രമായ ‘മനസിനക്കരെ’യിലാണ്. ഡയാന കുര്യനിൽ നിന്നും നയൻതാരയ്ക്ക് എന്ന പേര് സ്വീകരിച്ചതിനു പിന്നിൽ ഒട്ടേറെ കഥകൾ പ്രചരിക്കുന്നുണ്ട്. നടി ഷീലയും സത്യൻ അന്തിക്കാടുമൊക്കെ നയൻ‌താര എന്ന പേരിനു പിന്നിലെ കഥകൾ വെളിപ്പെടുത്തിയിരുന്നു.

സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റോ പി.ആര്‍ താനാണ് നയൻതാരയ്ക്ക് പേരിട്ടതെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനോട് സത്യൻ അന്തിക്കാട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഒരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യമില്ല. മനസിനക്കരെയുടെ ഷൂട്ടിംഗ് സമയത്ത് താനും രഞ്ജൻ പ്രമോദും ചേർന്ന് ഒരു ലിസ്റ്റ് പേരുകൾ എഴുതി നയൻതാരയ്ക്ക് നൽകി. അതിൽ നിന്നും അവർ തിരഞ്ഞെടുത്തതാണ് നയൻ‌താര എന്ന പേര് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ. “ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി….നയൻതാര….ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി…സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ …
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..
“പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.
എങ്കിൽ ഈ കഥ പറയാമായിരുന്നു.’- ജോൺ ഡിറ്റോ കുറിക്കുന്നു.