‘മമ്മൂക്കയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ആ കണ്‍ഫ്യൂഷന്‍സ് 100 ശതമാനം ശരിയാണ്’- ‘ഡ്രൈവിങ് ലൈസൻസി’ൽ മമ്മൂട്ടി അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സച്ചി

March 3, 2020

പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ സച്ചി ഒരുക്കിയ ചിത്രമായിരുന്നു ‘ഡ്രൈവിങ് ലൈസൻസ്’. ജീൻ പോൾ ലാൽ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വാഹന ഭ്രമമുള്ള ഒരു സൂപ്പർസ്റ്റാർ ആയാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തിയത്. എന്നാൽ പൃഥ്വിരാജിന് മുൻപ് മമ്മൂട്ടിയെ ആയിരുന്നു ആ വേഷത്തിലേക്ക് സമീപിച്ചത്. മമ്മൂട്ടി ആ വേഷം നിരസിച്ചതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ഇപ്പോൾ സച്ചി.

‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ തുടക്കത്തില്‍ ആലോചിച്ചിരുന്നത് മമ്മൂക്കയെ ആണ്. കാരണം, ഡ്രൈവിംഗ് ക്രേസി ആയിട്ടുള്ള നടന്‍, സൂപ്പര്‍ സ്റ്റാര്‍ എന്നിങ്ങനെയൊക്കെയുള്ള ഘടകങ്ങളുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് അവസാന ഭാഗത്തുണ്ടായ ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ 100 ശതമാനം ശരിയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മറന്ന് എല്ലാവരും മമ്മൂക്കയുടെ പിറകെ പോകും. അങ്ങനെ കഥാപാത്രം മുങ്ങി പോവുകയും നടന്‍ ഉയര്‍ന്നു വരികയും ചെയ്യും.

അവിടെ മമ്മൂട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ അതിനു വേണ്ടി ഇത്രയും സ്ട്രഗിള്‍ ചെയ്യുന്നു എന്നുവരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വിശ്വാസ യോഗ്യമാകില്ല. അതുകൊണ്ടാണ് ഇതിനിങ്ങനെ ഒരു കുഴപ്പമുണ്ടെന്ന് മമ്മൂക്ക പറഞ്ഞത്’. സച്ചി പറയുന്നു.

Read More:മേലാകെ മഞ്ഞ് വീണിട്ടും അരുമമക്കളെ കൈവിട്ടില്ല, മുട്ട വിരിയുന്നതുവരെ പ്രതീക്ഷയോടെ കാത്തിരുന്ന് ഒരു അമ്മപ്പരുന്ത്‌: വൈറല്‍ വീഡിയോ

ചിത്രത്തിൽ പോലീസ് ഓഫീസറായാണ് സുരാജ് എത്തുന്നത്. ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക. മിയ ജോർജ്, ദീപ്തി സതി, സലിം കുമാർ, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മാതാവാണ്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.