എഴുതിത്തീർത്ത പാട്ടുകളിലെ പ്രണയമെല്ലാം അവൾക്കായി കരുതിവെച്ചത്; സമൂഹമാധ്യമങ്ങളിൽ വൈറലായി ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ

September 4, 2020

ജീവിതയാത്രയിലെ ഓരോ ജീവിതാനുഭവവും പാട്ടായും കവിതയായും മലയാളികൾക്ക് സമ്മാനിച്ച കലാപ്രതിഭയാണ് ഗിരീഷ് പുത്തഞ്ചേരി. ലളിതസുന്ദരമായ പദാവലിയില്‍ ഇതള്‍വിരിഞ്ഞ ശുദ്ധമായ പ്രണയസംഗീതവും, വിരഹ ഗാനവും വിപ്ലവ ഗാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ തൂലികയിലൂടെ വിരിഞ്ഞു..ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയ്താവ് ഗിരീഷ് പുത്തഞ്ചേരിയുടെ സംഭാഷണ ശകലം.

ശുദ്ധമായ പ്രണയമാണ് അദ്ദേഹത്തിന്റെ പാട്ടുകളിൽ നിറഞ്ഞുനിന്നത്. അത്തരത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പ്രണയ പശ്ചാത്തലത്തെകുറിച്ച് പറയുന്ന വാക്കുകകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധ നേടുന്നത്. ‘ഞാൻ വെള്ളക്കടലാസിൽ പ്രണയ ലേഖനം എഴുതിയിട്ടുണ്ട്… ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും… ഒരു പെൺകുട്ടിയ്ക്ക് എഴുതി… അവളെ എനിക്ക് ഇഷ്ടമായിരുന്നു… അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോഴും പാട്ട് എഴുതാറുള്ളത്…’ എന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ കേൾക്കുന്നത്.

‘പിന്നെയും പിന്നെയും..’ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), ‘എത്രയോ ജന്മമായി നിന്നെ  ഞാന്‍..’ (സമ്മര്‍ ഇന്‍ ബെത്‌ലഹേം), ‘അറിയാതെ അറിയാതെ..’ (രാവണപ്രഭു), ‘ആരോ വിരൽ മീട്ടി…’ (പ്രണയവർണ്ണങ്ങൾ), ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ…’ (അഗ്നിദേവൻ), ‘എന്റെ എല്ലാമെല്ലാമല്ലെ..’ (മീശമാധവന്‍) തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അത്രമേൽ സുന്ദരമാണ് ആ മനോഹര ഗാനങ്ങൾ..

Read also:ലോക്ക്ഡൗൺ കാലത്തെ തുന്നൽ; ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടി സന്ധ്യ

മലയാളത്തിന് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവ് മാത്രമല്ല കവിയും തിരക്കഥാകൃത്തുമൊക്കെയായിരുന്നു. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ട്  ഗാനരചനയിൽ ചുവടുവെച്ച അദ്ദേഹം, കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതി. “എങ്ക്വയറി” എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

344 സിനിമകളിലായി 1599-ലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു. 7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 2010 ഫെബ്രുവരി 10 ന് സംഗീത ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി…

Story Highlights : Gireesh Puthenchery audio goes viral