‘എനിക്ക് നേരെ ജയറാമേട്ടൻ നീട്ടിയ കൈ പിടിച്ചാണ് സംവിധായകനായത്’-പ്രിയതാരത്തിന് പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

December 10, 2021

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെപ്പേരാണ് ജയറാമിന് ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കൂട്ടത്തിൽ ശ്രദ്ധേയമാകുകയാണ് രമേഷ് പിഷാരടി ജയറാമിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ. രമേഷ് പിഷാരടിയുടെ കരിയറിൽ വളരെയേറെ സ്വാധീനം ചെലുത്തിയ താരമാണ് ജയറാം.

‘എന്നും വലിയ പ്രചോദനം …സിനിമകളിൽ മാത്രമല്ല,വേദികളിലും,..പൂരപ്പറമ്പുകളിലും.,
ആരാധനയോടെ കണ്ടു നിന്ന …എനിക്ക് നേരെ ജയറാമേട്ടൻ നീട്ടിയ കൈ പിടിച്ചാണ് സംവിധായകനായത്.
ഏറ്റവും കൂടുതൽ ഒപ്പം അഭിനയിച്ച നായകനും ജയറാമേട്ടൻ തന്നെ..എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും എന്നും പ്രിയപ്പെട്ടവനായി തുടരുന്ന പ്രിയപ്പെട്ട ജയറമേട്ടന് പിറന്നാളാശംസകൾ..’- രമേഷ് പിഷാരടി കുറിക്കുന്നു.

read More: ‘നൈറ്റ് ഡ്രൈവി’ൽ പ്രധാന കഥാപാത്രങ്ങളായി മലയാളികളുടെ പ്രിയതാരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും

1964 ഡിസംബർ 10നായിരുന്നു ജയറാം ജനിച്ചത്.  1988 ഫെബ്രുവരി 18-നായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. ‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’ ‘ലോനപ്പന്റെ മാമോദീസ’, ‘പട്ടാഭിരാമന്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.

Story highlights- ramesh pisharady about jayaram