യൂട്യൂബിൽ മുപ്പത് ലക്ഷം സബ്‌സ്‌ക്രൈബഴ്‌സുമായി വിജയക്കുതിപ്പിൽ ട്വൻറിഫോർ

December 24, 2021

യൂട്യൂബിൽ മുപ്പത് ലക്ഷം സബ്‌സ്‌ക്രൈബഴ്‌സുമായി മലയാളികളുടെ സ്വന്തം വാർത്താ ചാനൽ ട്വൻറിഫോർ. സത്യസന്ധമായ വാർത്തകളും വേറിട്ട അവതരണശൈലിയുമാണ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ട്വന്റിഫോറിന് മുപ്പത് ലക്ഷം പ്രേക്ഷകരെ നേടിക്കൊടുത്തത്.

മലയാള വാർത്താസംസ്‌കാരത്തെ പൊളിച്ചെഴുതിക്കൊണ്ട് ദൃശ്യമാധ്യമരംഗത്തേക്ക് കടന്ന് വന്ന ട്വന്റിഫോർ മലയാളികൾക്കിടയിൽ മൂന്ന് വർഷം കൊണ്ട് വാർത്തയുടെ നല്ല പേരായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ ലോകത്തും സമാനതകൾ ഇല്ലാത്ത വളർച്ചയാണ് ട്വൻറിഫോറിന്റേതെന്ന് തെളിയിക്കുന്നതാണ് പുതിയ നേട്ടം. മുപ്പത് ലക്ഷം സബസ്‌ക്രൈബേഴ്‌സിനെയാണ് 3 വർഷം കൊണ്ട് ട്വന്റിഫോർ സ്വന്തമാക്കിയത്.

വാർത്ത അറിയാൻ ലോക മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്നത് ട്വൻറിഫോർ ഡിജിറ്റൽ മീഡിയയെയാണെന്നതിന്റെ കൂടി തെളിവാണ് ഈ കാഴ്ചക്കാർ. യൂട്യൂബ് , ഫേസ്ബുക്, ഓൺലൈൻ പോർട്ടൽ , ട്വിറ്റർ , ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലാകെ ട്വൻറിഫോറിന്റെ സാന്നിധ്യമുണ്ട്.

പുത്തൻ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതകൾക്കൊപ്പം മലയാളികളുടെ സ്വീകരണമുറികളിലേക്കെത്തിയ ട്വന്റിഫോർ ഓരോ വിശേഷ ദിവസങ്ങളിലും മലയാളിക്ക് പുതുമയുടെ കൈനീട്ടമായി. കേരളത്തിന്റെ വിധിദിനത്തിൽ ഏറ്റവും കൂടുതൽ തൽസമയ കാഴ്ചക്കാരുമായി ഏഷ്യൻ റെക്കാർഡ്‌സിൽ ട്വന്റിഫോർ ന്യൂസ് ചാനൽ ഇടം നേടി. 5.2 ലക്ഷം ആളുകളാണ് ഒരേ സമയം ട്വന്റിഫോർ ന്യൂസിന്റെ തൽസമയ സംപ്രേക്ഷണം യൂട്യൂബിൽ കണ്ടത്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു വാർത്താ ചാനലിന് ഇത്രയധികം തൽസമയ കാഴ്ചക്കാരെ ലഭിക്കുന്നതും.

Read Also: എം.ജയചന്ദ്രന്‍റെ സംഗീതത്തിൽ മേരി ആവാസ് സുനോയിലെ ‘ഈറൻനിലാ’- മനോഹര ഗാനം

746 ദിവസം തുടർച്ചയായി തത്സമയ സംപ്രേഷണം നടത്തുന്ന മലയാളത്തിലെ ഏക യൂട്യൂബ് ചാനലും ട്വന്റിഫോർ ആണ്. യൂട്യൂബ് സ്ട്രീമിങ്ങിൽ ഇത്രയും മണിക്കൂറുകൾ ജനം ചെലവഴിച്ചത് വാർത്തയുടെ വിശ്വാസ്യത തീർത്ത ചരിത്രമാണ്.

Story highlights- Twenty Four 30 lakh subscribers on YouTube