ഇനി റാഫയുടെ കാലം; ഇരുപത്തൊന്നാം ഗ്രാൻഡ്സ്ലാം കിരീടം നേടി ചരിത്രത്തിലിടം പിടിച്ച് റാഫേൽ നദാൽ

January 31, 2022

മാസങ്ങൾക്ക് മുൻപ് പരുക്കിന്റെ പിടിയിലായി ടെന്നീസ് കരിയർ തന്നെ അവസാനിച്ചു എന്ന് കരുതിയിരുന്ന സ്പാനിഷ് താരം റാഫേൽ നദാലിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ കണ്ടത്. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഈ വിജയത്തോടെ ടെന്നീസില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാല്‍ സ്വന്തം പേരില്‍ കുറിച്ചത്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഒരു ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന മത്സരമാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ നടന്നത്. ആദ്യ രണ്ട് സെറ്റുകളും നേടിയ മെദ്‌വെദേവ് അനായാസവിജയം നേടുമെന്നുറപ്പായ സന്ദർഭത്തിലാണ് പിന്നീടുള്ള മൂന്ന് സെറ്റുകളും പൊരുതി നേടി നദാൽ ചരിത്രനേട്ടം സ്വന്തമാക്കിയത്. നദാല്‍ നേടുന്ന രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതിന് മുന്‍പ് 2009-ലാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. അന്ന് റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്.

2017-ലെ ഫ്രഞ്ച് ഓപ്പണും യു.എസ്.ഓപ്പണും നേടുകയും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെ ക്ലാസിക് പോരാട്ടത്തില്‍ ഫെഡററോട് പൊരുതി തോല്‍ക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്‌പെയ്‌നിലെത്തിച്ചു. 2019-ല്‍ യുഎസ് ഓപ്പണും സ്വന്തമാക്കി. ഇപ്പോൾ, 2022-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് റാഫേൽ നദാൽ.

Read More: മധുവിന്റെ കുടുംബത്തിന് നിയമ സഹായവുമായി എത്തിയ മമ്മൂട്ടി- ശബ്ദമില്ലാത്തവന്റെ ശബ്ദമെന്ന് എം എ നിഷാദ്

21 കിരീടങ്ങളില്‍ 13 എണ്ണവും കളിമണ്‍ കോര്‍ട്ടിൽ നേടിയ റാഫേൽ നദാൽ ഒരു സമയത്ത് ഫ്രഞ്ച് ഓപ്പണിലെ അജ്ജയ്യനായ പോരാളിയായിരുന്നു. ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണ് നദാൽ ഈ വർഷം കളിച്ചത്.

Story Highlights: Nadal creates history