‘അശ്വതിയെ കണ്ടുമുട്ടിയ ദിവസം..34 വര്‍ഷം കടന്നുപോകുന്നു’- അപരന്റെ ഓർമയിൽ ജയറാം

February 19, 2022

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. 33 വര്‍ഷങ്ങള്‍ പിന്നിട്ടു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. ഇപ്പോഴിതാ ആദ്യ സിനിമയുടെ ഓര്‍മ പങ്കുവെച്ചിരിയ്ക്കുകയാണ് താരം സമൂഹമാധ്യമങ്ങളില്‍. 1988 ഫെബ്രുവരി 18-നായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. സിനിമാലോകത്തേയ്ക്ക് കാലെടുത്തുവെച്ചതും ഈ ദിവസമായിരുന്നു. ജയറാം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകൾ ഇങ്ങനെ.

‘ഫെബ്രുവരി 18….ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം….അശ്വതിയെ കണ്ടുമുട്ടിയ ദിവസം….34 വര്‍ഷം കടന്നുപോകുന്നു…കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്..’- ജയറാം കുറിക്കുന്നു. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. അതേസമയം, കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.

read Also: സെൽവ നിറഞ്ഞാടിയ മിന്നൽക്കൊടി ഗാനം; ഹൃദയംകവർന്ന് ‘ഹൃദയ’ത്തിലെ ഗാനം പ്രേക്ഷകരിലേക്ക്

ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. ‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.

Story highlights- jayaram about 34 years of aparan movie