ബാറ്റിംഗ് ഏറെ കരുത്തുറ്റതാണ്, ഇനി അഞ്ച് ബൗളർമാരെ ഉപയോഗിച്ച് കളിക്കാം; ശ്രദ്ധേയമായി ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ നിരീക്ഷണം

March 1, 2022

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്‌കർ. 1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടുമ്പോൾ ടീമിൽ നിർണായക സാന്നിധ്യമായി ഗവാസ്കറും ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്ന താരം കൂടിയാണ് ഗവാസ്കർ.

ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പറ്റിയും ടീമിലുണ്ടാവേണ്ട മാറ്റങ്ങളെ പറ്റിയും സ്ഥിരമായി വാചാലനാവാറുള്ള താരത്തിന്റെ പുതിയ നിരീക്ഷണമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാവുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് ഇപ്പോള്‍ ഏറെ കരുതുറ്റതാണെന്നും ഇന്ത്യയ്ക്ക് അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ച് ഇനിയുള്ള ടി 20 മത്സരങ്ങളിൽ കളിക്കാവുന്നതാണെന്നുമാണ് ഗവാസ്കർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തിരികെ എത്തുമ്പോള്‍ താരത്തെ മൂന്നാം നമ്പറിൽ തന്നെ കളിപ്പിക്കണമെന്നും ശ്രേയസ്സ് അയ്യര്‍ നാലിലും സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലും കളിക്കുന്നതാകും നല്ലതെന്നും സുനിൽ ഗവാസ്കര്‍ കൂട്ടിച്ചേർത്തു. കോഹ്‍ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ശ്രേയസ്സ് അയ്യരാണ് കളിച്ചത്. താരം മൂന്ന് അര്‍ദ്ധ ശതകങ്ങളാണ് ശ്രീലങ്കയ്ക്കായി നേടിയത്. ഋഷഭ് പന്ത് ആറാം നമ്പറിൽ വരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് കരുതുറ്റതായി മാറുന്നുവെന്നും ഇന്ത്യയ്ക്ക് മത്സരത്തിൽ അഞ്ച് ബൗളര്‍മാരുമായി കളിക്കാവുന്നതേയുള്ളുവെന്നും ഗവാസ്കര്‍ പറ‍ഞ്ഞു. ഇതോടെ ആവേശ് ഖാന്‍, മുഹമ്മദ് സിറാജ് തുടങ്ങിയ ബൗളര്‍മാരെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തുവാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

Read More: ഇത് ടാൻസാനിയൻ സ്റ്റൈൽ അറബിക് കുത്ത്; ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ച് വൈറൽ താരങ്ങൾ

നേരത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെട്ടിരുന്നു. ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം അപ്രതീക്ഷിതമായി പുറത്തു വന്നതിന് ശേഷമാണ് ഗവാസ്‌കർ തന്റെ അഭിപ്രായം പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് സീരീസ് തോൽവിക്ക് ശേഷമായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം.

Story Highlights: Sunil Gavaskar about indian team