കളിക്കാർക്ക് വേണ്ടത് പൊറോട്ടയും ബീഫും, വോളിബോൾ കളിക്കാതെ തന്നെ കോച്ചും ക്യാപ്റ്റനുമായ രസകരമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നസെന്റ്

April 9, 2022

മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ- എന്തിലും ഏതിലും നർമ്മം കണ്ടെത്തി മലയാളികളെ ചിരിപ്പിക്കുന്ന ഇന്നസെന്റിനോട് മലയാളികൾക്ക് വലിയ സ്നേഹമാണ്. മലയാള സിനിമയിൽ അച്ഛനായും സഹോദരനായും സുഹൃത്തായും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഇന്നസെന്റ് ഇപ്പോഴിതാ അറിവിന്റെ വേദിയിലേക്കും എത്തിയിരിക്കുകയാണ്. വെള്ളിത്തിരയിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഇന്നസെന്റ് സിനിമയ്ക്കപ്പുറത്തെ തന്റെ ജീവിതത്തെക്കുറിച്ചും കാൻസർ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചുമെല്ലാം ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ മനസ് തുറക്കുന്നു.

ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ എത്തിയ ഇന്നസെന്റ് സിനിമ ജീവിതത്തിനൊപ്പം തന്നെ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങളും വേദിയിൽ പറയുന്നുണ്ട്. ഇപ്പോഴിതാ വോളിബോൾ കളിക്കാതെ തന്നെ കോച്ചും ക്യാപ്റ്റനും ആകേണ്ടിവന്ന കഥ പങ്കുവയ്ക്കകയാണ് ഇന്നസെന്റ്. താൻ ഒരു വോളിബോൾ പ്ലെയർ അല്ലാതിരുന്നിട്ട് കൂടി ഒരു ടീമിന്റെ ക്യാപ്റ്റനും കോച്ചും ആയതിന് പിന്നിലെ രസകരമായ കഥയാണ് താരം ഈ വേദിയിൽ പങ്കുവയ്ക്കുന്നത്.

ടീമിനൊപ്പം ചേർന്ന് അവർക്ക് എതിർടീമിനെ നേരിടാനുള്ള മാർഗങ്ങൾ ഉപദേശിച്ചതിനെക്കുറിച്ചും രസകരമായി പറയുകയാണ് ഇന്നസെന്റ്. കളിയുടെ ഓരോ ഇടവേളകളിലും ടീം അംഗങ്ങളെ ചേർത്തുനിർത്തി എതിർടീമിലെ ഏറ്റവും വീക്കായ കളിക്കാരനെ കണ്ടെത്താനും അവനെ ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങാനും താൻ ഉപദേശം നല്കാറുണ്ടായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. താൻ ടീമിലെ ആളുകൾക്ക് ഉപദേശം നൽകുന്നത് കണ്ട് ആളുകൾ തന്നെ കോച്ചായി തെറ്റിദ്ധരിച്ചതാണെന്നും പറയുന്ന താരം പിന്നീട് താൻ ആ ക്യാപ്റ്റൻ പട്ടം വിട്ടുകളഞ്ഞില്ലെന്നും രസകരമായി പറഞ്ഞുവയ്ക്കുണ്ട്.

Read also: ആറു തലകളും പത്ത് കാലുകളും; സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കി ഒരു ചിത്രം

ഒപ്പം വേദിയിൽ വിവാഹത്തിന് മുൻപ് ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മുൻപിൽ താൻ തീപ്പെട്ടി കമ്പനിയുടെ ഓണർ ആയതിനെക്കുറിച്ചും, ബി എസ് സി ബിരുദധാരിയായതിനെക്കുറിച്ചുമെല്ലാം രസകരമായി പറയുന്നുണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചൻ.

Story highlights: Innocent funny talks