വിജയത്തേരോട്ടം തുടർന്ന് ഗുജറാത്ത്; നേടിയത് അവിശ്വസനീയമായ വിജയം

April 9, 2022

അവസാന ഓവറിൽ ജയിക്കാൻ 19 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. വിജയ പ്രതീക്ഷകൾ പതിയെ മങ്ങി തുടങ്ങിയിരുന്നു. രണ്ടാം പന്തിൽ നായകൻ ഹർദിക് പാണ്ഡ്യ റണ്ണൗട്ടായി. ഒടുവിൽ അവസാന 2 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ച സമയം. അവിടെ നിന്നാണ് രാഹുൽ തെവാട്ടിയ എന്ന അത്ഭുത മനുഷ്യൻ ഗുജറാത്തിനെ വിജയത്തിലാറാടിച്ചത്. 2 പന്തുകളും സിക്സറിന് പറത്തിയാണ് തെവാട്ടിയ അവിശ്വസനീയമായ വിജയം ഗുജറാത്തിന് നേടി കൊടുത്തത്.

നേരത്തെ 59 പന്തിൽ 96 റൺസെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഗുജറാത്ത് പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്നത്. 35 റൺസെടുത്ത സായി സുദർശനോടൊപ്പം മികച്ച കൂട്ടുക്കെട്ടുണ്ടാക്കിയ ഗിൽ സായിക്ക് ശേഷം വന്ന നായകൻ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് പിന്നീട് തകർത്തടിച്ചത്. ഗുജറാത്തിനെ ജയത്തിന് അരികിൽ എത്തിച്ചതിന് ശേഷമാണ് ഗിൽ മടങ്ങിയത്.

അതേ സമയം മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച സ്‌കോറാണ് നേടിയത്. 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് അടിച്ചു കൂട്ടിയത്. 27 പന്തിൽ നിന്ന് 64 റൺസെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറർ.

ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ 3 വിക്കറ്റെടുത്തപ്പോൾ ദർശൻ നൽക്കണ്ടേ രണ്ടും ഹർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഗുജറാത്ത് ബൗളർമാർക്ക് മുൻപിൽ പഞ്ചാബ് ബാറ്റ്‌സ്മാന്മാർ തുടക്കത്തിൽ പതറുന്നത് തന്നെയാണ് കണ്ടത്. രണ്ടാം ഓവറിൽ തന്നെ പഞ്ചാബിന് ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ നഷ്ടമായി. എന്നാൽ ലിയാം ലിവിങ്സ്റ്റണിലൂടെയും ശിഖർ ധവാനിലൂടെയും പഞ്ചാബ് താളം കണ്ടെത്തുകയായിരുന്നു. അവസാന ഓവറുകളിൽ മിന്നുന്ന പ്രകടനമാണ് പഞ്ചാബിന്റെ വാലറ്റക്കാർ പുറത്തെടുത്തത്. ഇതോടെ പഞ്ചാബ് മികച്ച സ്‌കോർ നേടുകയായിരുന്നു.

എന്നാൽ ശുഭ്മാന്‍ ഗില്ലിന്‍റെയും രാഹുൽ തെവാട്ടിയായുടെയും ബാറ്റിംഗ് മികവിന് മുൻപിൽ പഞ്ചാബിന് പിടിച്ചു നിൽക്കാനായില്ല.

Read More: ‘ദളപതിയുടെ ബീസ്റ്റ് മോഡ്’; ബീസ്റ്റിലെ അടുത്ത ഗാനം പുറത്ത്..

ജയത്തോടെ തുടർച്ചയായ നാലാം ജയമാണ് ഗുജറാത്ത് നേടിയിരിക്കുന്നത്. ഈ സീസണിലെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ഇപ്പോഴും അജയ്യരായി തുടരുകയാണ്.

Story Highlights: Unbelievable win for gujarat