“പാവാട വേണം മേലാട വേണം..”; പാട്ടും ഡാൻസുമൊക്കെ ബാബുക്കുട്ടന് സിംപിളാണ്…

November 4, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്.

ഇപ്പോൾ മൂന്നാം സീസണിലെ മത്സരാർത്ഥിയായ ബാബുക്കുട്ടന്റെ പ്രകടനമാണ് വേദിയുടെ കൈയടി ഏറ്റുവാങ്ങുന്നത്. ‘അങ്ങാടി’ എന്ന ചിത്രത്തിലെ “പാവാട വേണം മേലാട വേണം..” എന്ന ഗാനമാണ് ബാബുക്കുട്ടൻ പാട്ടുവേദിയിൽ ആലപിച്ചത്. ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. കെ. ജെ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. രസകരമായ ചുവടുകൾ വെച്ച് അതിമനോഹരമായാണ് ബാബുക്കുട്ടൻ ഗാനം ആലപിക്കുന്നത്.

അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.

പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Read More: ‘മിസ്സുമാരൊക്കെ നമ്മടെ കക്ഷികളാണ്..’- രസികൻ സ്‌കൂൾവിശേഷവുമായി പാറുക്കുട്ടി

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.

Story Highlights: Babukuttan performance receives appreciation from judges