ചരിത്രനേട്ടം സ്വന്തമാക്കി കോലി; ടി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്

November 3, 2022

വലിയ തിരിച്ചു വരവിന്റെ വഴിയിലാണ് വിരാട് കോലി. ഒരിടവേളയ്ക്ക് ശേഷം തന്റെ പ്രതാപ കാലത്തേക്ക് തിരികെയെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ. ടി 20 ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ കോലി പുറത്തെടുത്ത ബാറ്റിംഗ് താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലും തകർപ്പൻ ബാറ്റിങ്ങാണ് കോലി കാഴ്ച്ചവെച്ചത്.

ഇപ്പോൾ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോലി. ടി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോലി മാറി. ശ്രീലങ്കൻ താരം മഹേള ജയവർധനയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. ഇന്നലെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ നേടിയ അർധസെഞ്ചുറിയോടെയാണ് കോലി റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 44 പന്തില്‍ നിന്ന് പുറത്താവാതെ 64 റൺസാണ് താരം നേടിയത്.

അതേ സമയം അർധസെഞ്ചുറി നേടിയ വിരാട് കോലിയുടെയും കെ.എൽ രാഹുലിന്റെയും പ്രകടനത്തിലൂടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച സ്‌കോർ കണ്ടെത്തിയത്. 64 റൺസ് നേടിയ കോലിയും 32 പന്തില്‍ 50 റൺസ് അടിച്ചെടുത്ത രാഹുലും കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. 16 പന്തിൽ നിന്ന് 30 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവും നിർണായക പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.

Read More: ദൃശ്യവിസ്മയമൊരുക്കി അവതാർ 2 വിന്റെ ട്രെയ്‌ലർ എത്തി; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക്

അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 5 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 184 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിംഗ് മഴ മൂലം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു. അതിന് ശേഷം പുതുക്കിയ വിജയലക്ഷ്യവുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങിയത്. 16 ഓവറിൽ 151 റൺസായിരുന്നു ടീമിന്റെ വിജയലക്ഷ്യം. എന്നാൽ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ ബംഗ്ലാദേശിന് ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

Story Highlights: Virat kohli new record