“മെസിയോടും അർജന്റീനയോടും മാപ്പ് ചോദിക്കുന്നു..”; മെസിയെ ഭീഷണിപ്പെടുത്തിയ മെക്‌സിക്കൻ ബോക്‌സറുടെ മാപ്പപേക്ഷ

December 1, 2022

അർജന്റീനയുടെ സൂപ്പർ താരം മെസ്സിയുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായത്. മെക്‌സിക്കോയുമായുള്ള മത്സരത്തിലെ വിജയത്തിന് ശേഷം ഡ്രസിങ് റൂമിൽ നടന്ന ആഘോഷത്തിൽ മെസ്സി മെക്‌സിക്കോ താരത്തിന്റെ ജേഴ്‌സി താഴേയിട്ട് ചവിട്ടി എന്നായിരുന്നു താരത്തിനെതിരെ ഉയർന്ന ആരോപണം. മെക്‌സിക്കൻ ബോക്‌സർ കനേലോ അൽവാരസാണ് മെസ്സിക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്.

എന്നാലിപ്പോൾ സംഭവത്തിൽ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് അൽവാരസ്. ആവേശം കൂടി പോയതാണെന്നും സംഭവത്തിൽ മെസിയോട് മാപ്പ് ചോദിക്കുന്നുവെന്നും താരം പറഞ്ഞു. “കഴിഞ്ഞ കുറച്ചു ദിവസമായി എൻ്റെ രാജ്യത്തോടുള്ള പ്രണയം കാരണം എനിക്ക് ആവേശം കുറച്ച് കൂടിപ്പോയി. അരുതാത്ത ചില കാര്യങ്ങൾ പറഞ്ഞു. അതുകൊണ്ട് മെസിയോടും അർജൻ്റീനക്കാരോടും ഞാൻ മാപ്പപേക്ഷിക്കുന്നു.”- അൽവാരസ് പറഞ്ഞു.

ഈ വിവാദത്തിൽ നേരത്തെ തന്നെ മെസിക്ക് പിന്തുണയുമായി മെക്‌സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ രംഗത്ത് എത്തിയിരുന്നു. താരത്തിന്റെ ജേഴ്‌സിയാണ് മത്സരശേഷം മെസിയുടെ കയ്യിൽ ഉണ്ടായിരുന്നത്. മെസി അങ്ങനെ ചെയ്യുന്ന ഒരാളല്ലെന്നാണ് താരം പറഞ്ഞത്. നനഞ്ഞ ജേഴ്‌സി നിലത്തിടുന്നത് ഡ്രസിങ് റൂമിൽ പതിവാണെന്നും ഇതിനെ പറ്റി അറിയാത്തത് കൊണ്ടാണ് കനേലോ വിവാദം ഉണ്ടാക്കുന്നതെന്നും ഗുര്‍ഡാഡോ കൂട്ടിച്ചേർത്തു.

Read More: “മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ

അതേ സമയം ഇന്നലെ പോളണ്ടിനെതിരെ തകർപ്പൻ വിജയമാണ് അർജന്റീന നേടിയത്. മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

Story Highlights: Canelo Alvarez apologizes to Lionel Messi