ധ്വനിക്കുട്ടിയുടെ ഫ്‌ളെക്‌സ് വെച്ചത് അപ്പുറത്തെ വീട്ടിലെ ചേട്ടനാണോ..; പാട്ടുവേദിയെ പൊട്ടിച്ചിരിപ്പിച്ച ഒരു നർമ്മസംഭാഷണം

December 20, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് കോഴിക്കോട് നിന്നുള്ള ധ്വനി. കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനം നേരത്തെ പ്രേക്ഷകരുടെ മനസ്സ് കവർന്നിരുന്നു. ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലെ “മനസ്സിൻ മടിയിലെ മാന്തളിരിൽ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ധ്വനി വേദിയിലെത്തിയത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്.

മനസ്സ് നിറച്ച ആലാപനത്തിന് മുൻപ് വിധികർത്താക്കളും ധ്വനിയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ധ്വനിയുടെ വീടിന് ചുറ്റും വെച്ചിരിക്കുന്ന ഫ്‌ളക്‌സുകളെ പറ്റിയാണ് വിധികർത്താക്കൾ ചോദിച്ചത്. ചോദ്യങ്ങൾക്കൊക്കെ നർമ്മത്തിൽ പൊതിഞ്ഞ ഉത്തരങ്ങളാണ് ഈ കുഞ്ഞു ഗായിക നൽകുന്നത്. അതിശയകരമായ ആലാപനത്തിനൊപ്പം ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും പാട്ടുവേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്.

ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം നേരത്തെയും പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്. പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Read More: “വെല്ലുവിളികൾ നിറഞ്ഞ സിനിമയാണത്..”; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്

അതേ സമയം മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

Story Highlights: Dhvani and judges funny conversation