“പഞ്ചാരപ്പാലു മിട്ടായി..”; പഞ്ചാരപ്പാട്ടുമായി മേതികക്കുട്ടി വേദിയിൽ മധുരം വിതറിയപ്പോൾ

December 18, 2022

പ്രേക്ഷകരുടെ ഇഷ്‌ട പാട്ടുകാരായി മാറുകയാണ് പാട്ടുവേദിയിലെ കുഞ്ഞു ഗായകർ. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലുണ്ട്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

കണ്ണൂര് നിന്നുള്ള മേതികയാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്‌ടം നേടുന്നത്. ‘ഭാര്യ’ എന്ന ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ “പഞ്ചാരപ്പാലു മിട്ടായി..” എന്ന് തുടങ്ങുന്ന ഗാനമാണ് മേതികക്കുട്ടി വേദിയിൽ ആലപിച്ചത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനസ്സ് കവരുന്ന അതിമനോഹരമായ ഒരു പ്രകടനമാണ് കുഞ്ഞു ഗായിക വേദിയിൽ കാഴ്ച്ചവെച്ചത്.

അതേ സമയം അതിമനോഹരമായ ആലാപനത്തോടൊപ്പം മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനവും പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. ഗായികയും പാട്ടുവേദിയിലെ വിധികർത്താവുമായ ബിന്നി കൃഷ്‌ണകുമാറും മേതികക്കുട്ടിയും തമ്മിൽ നേരത്തെ ഒരു എപ്പിസോഡിൽ നടന്ന രസകരമായ സംഭാഷണം വേദിയിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു.പുറത്തു വെച്ച് കണ്ടപ്പോൾ ബിന്നിയാന്റി എന്തിനാണ് ഇത്രയും വലിയ പൊട്ട് തൊടുന്നത് എന്ന് മേതികക്കുട്ടി ചോദിച്ചുവെന്നാണ് ഗായിക പറയുന്നത്. എന്നാൽ താൻ അങ്ങനെ ചോദിച്ചില്ലെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. പക്ഷെ പിന്നീട് താൻ അങ്ങനെ ചോദിച്ചിരുന്നുവെന്ന് മേതികക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Read More: ‘പെപ്പർ അവാർഡ്‌സ് 2022’- ൽ തിളങ്ങി ഫ്‌ളവേഴ്‌സ് ഓണം പ്രൊമോ- സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങൾ

മറ്റൊരു എപ്പിസോഡിൽ കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന ഗായകൻ എം.ജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി കരാട്ടെ കാഴ്ച്ച വെച്ചിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അതും മാറുകയായിരുന്നു.

Story Highlights: Methika sings a beautiful yesudas song