നവരസത്തിന് ശേഷം ‘കള്ളിയങ്കാട്ട് നീലി’; വീണ്ടും വിസ്‌മയം തീർത്ത് തൈക്കൂടം ബ്രിഡ്‌ജ്‌, ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന് ഇനി അഞ്ച് നാളുകൾ

February 4, 2023

കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

സംഗീത രാവിന്റെ വലിയ ആകർഷണങ്ങളിൽ ഒന്നാണ് തൈക്കൂടം ബ്രിഡ്‌ജിന്റെ ലൈവ് പെർഫോമൻസ്. ബാൻഡിന്റെ ‘നവരസം’ എന്ന ഗാനം മലയാള സംഗീത ലോകത്ത് നേടിയത് സമാനതകളില്ലാത്ത ജനപ്രീതിയാണ്. ഇന്ത്യ മുഴുവൻ വലിയ ഹിറ്റായി മാറിയ ഈ ഗാനത്തിന് ശേഷം ഇപ്പോൾ ബാൻഡ് ഒരുക്കിയ മറ്റൊരു ഗാനമാണ് ശ്രദ്ധേയമാവുന്നത്. ‘കള്ളിയങ്കാട്ട് നീലി’ എന്ന ഗാനം ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഗാനവും അതിന്റെ ദൃശ്യങ്ങളും സംഗീത പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.

2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈക്കൂടം ബ്രിഡ്‌ജിന്റെ റീമിക്‌സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്‌തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്‌തനായ സംഗീത സംവിധായകനാണ്. വലിയ ആവേശത്തോടെയാണ് തൈക്കൂടം ബ്രിഡ്‌ജിനെ വരവേൽക്കാനായി കോഴിക്കോട് കാത്തിരിക്കുന്നത്.

Read More: നമുക്ക് അടിച്ചുപൊളിക്കാം..- ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് സംഗീതപ്രേമികളെ ക്ഷണിച്ച് തൈകൂടം ബ്രിഡ്ജ്

അതേ സമയം കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈക്കൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Thaikkudam bridge kalliyankattu neeli song becomes a hit