ഓരോ പെൺകുട്ടിയുടെയും ജനനത്തിനും 111 മരത്തൈകൾ നട്ട് ഒരു ഗ്രാമം; ഇത് ഇന്ത്യയിലെ അപൂർവ്വ കാഴ്ച

June 10, 2023

ഇന്ത്യയിൽ പൊതുവെ പണ്ടുമുതൽ തന്നെ സ്ത്രീകൾക്ക് മുൻഗണന ലഭിക്കുന്നത് കുറവാണ്. പല സംവരണങ്ങളും ഇളവുകളും ഉണ്ടെങ്കിലും നേതൃത്വം നൽകുന്ന സ്ത്രീകൾ കുറവാണ്. എന്നാൽ, രാജസ്ഥാനിൽ ഒരു പിതാവിന് മകളെ നഷ്ടമായതിന് ശേഷം ചരിത്രപരമായ ഒരു നീക്കം നടന്നു. ഇന്ന് രാജസ്ഥാനിലെ ആ ഗ്രാമം നയിക്കുന്നത് സ്ത്രീകളാണ്.

ഇന്ത്യയിലെ മിക്കയിടങ്ങളിലെയും പോലെ രാജസ്ഥാനില്‍ രാജസാമന്ത് ജില്ലയിലെ പിപ്പലാന്ത്രിയിലും പെൺമക്കളെ സാമ്പത്തിക ബാധ്യതയായിട്ടാണ് കണ്ടിരുന്നത്. ആൺമക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നില്ല എന്ന വാദമാണ് ഗ്രാമീണർ ഉയർത്തിയിരുന്നത്. എന്നാൽ, 2005 ൽ ശ്യാം സുന്ദർ പാലിവാൽ ഗ്രാമത്തലവനായി മാറിയപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. അതിനു പിന്നിൽ വളരെ ദുഖകരമായ ഒരു കഥയുമുണ്ട്.

2007 ൽ പാലിവാലിന്റെ 17 വയസ്സുള്ള മകൾ കിരൺ നിർജ്ജലീകരണം കാരണം മരിച്ചു. ഹൃദയം തകർക്കുന്ന ആ സംഭവം കുടുംബത്തെ തകർത്തെങ്കിലും അവളുടെ ഓർമ്മ കാത്തുസൂക്ഷിക്കാൻ അവളുടെ പേരിൽ ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനടുത്ത് ഒരു മരം നട്ടു. അതോടൊപ്പം ഗ്രാമത്തിലെ മറ്റു പെൺകുട്ടികൾക്ക് പിതൃതുല്യനാകുക എന്ന തീരുമാനവും പാലിവാൽ എടുത്തു.

എന്നാൽ, ആ തീരുമാനം അത്ര ലളിതമായിരുന്നില്ല. ഗ്രാമത്തിൽ പെൺകുട്ടികൾ വളരെ കുറവാണ് എന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. പലരും സാമ്പത്തിക ബാധ്യതയെ കരുതി പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ ജീവനെടുത്തെന്ന ഞെട്ടിക്കുന്ന സത്യം അദ്ദേഹത്തെ വേദനയിലാഴ്ത്തി.

ഇപ്പോൾ, ഇവിടെ ഓരോ പെൺകുട്ടി ജനിക്കുമ്പോഴും ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ഈ ആചാരം ഗ്രാമത്തിലെ പച്ചപിടിക്കാൻ സഹായിച്ചു എന്ന് മാത്രമല്ല, മറ്റു ഗ്രാമങ്ങളിലേക്കും നല്ല സന്ദേശം കൈമാറി. ജനിക്കുന്ന ഓരോ പെൺകുട്ടികൾക്കും 111 മരങ്ങൾ ഗ്രാമീണർ നട്ടുപിടിപ്പിക്കുന്നുണ്ടെങ്കിലും, എല്ലാ ഓഗസ്റ്റിലും മഴക്കാലത്ത്, അതിനു മുൻപുള്ള 12 മാസത്തിലും ജനിച്ച എല്ലാ പെൺകുട്ടികൾക്കും പ്രത്യേക വൃക്ഷത്തൈ നടീൽ ചടങ്ങ് നടക്കുന്നു.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

5,500 ആളുകളുള്ള ഈ ഗ്രാമത്തിൽ ഓരോ വർഷവും 60 ഓളം പെൺകുട്ടികൾ ജനിക്കുന്നുണ്ടെന്ന് പാലിവാൽ കണക്കാക്കുന്നു. രക്ഷാ ബന്ധന്റെ ഉത്സവ വേളയിൽ സഹോദരങ്ങളെ ആരാധിക്കണമെന്ന വിശ്വാസത്തിന്റെ പുറത്ത് അവരുടെ പേരിൽ നട്ടുപിടിപ്പിച്ച മരങ്ങളിൽ പെൺകുട്ടികൾ ഇപ്പോൾ രാഖി കെട്ടാറുണ്ട്.

Story highlights- piplantri the indian village