മത്സര രംഗത്ത് 154 ചിത്രങ്ങൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

July 21, 2023

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു ബുധനാഴ്ച്ച പ്രഖ്യാപിക്കാനിരുന്ന അവാർഡ് മാറ്റുകയായിരുന്നു. മന്ത്രി സജി ചെറിയാൻ വെള്ളിയാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് ജേതാക്കളെ പ്രഖ്യാപിക്കും. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്.

154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം സമിതിയില്‍ നിര്‍മാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവരും ഉപസമിതി ചെയര്‍മാന്‍മാരും ഉള്‍പ്പെടുന്നു.

ഇത്തവണ മല്‍സരിക്കുന്ന സിനിമകളില്‍ 77 വീതം ചിത്രങ്ങള്‍ നേമംപുഷ്പരാജും കെഎം മധുസൂദനനും അധ്യക്ഷന്മാരായ പ്രാഥമിക വിധിനിര്‍ണയ സമിതി കാണും. ഇതില്‍ നിന്ന് 30 ശതമാനം ചിത്രങ്ങളാകും അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക.

മികച്ച നടനുള്ള വിഭാഗത്തിൽ നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്, ഭീഷ്മപർവ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തിൽ വളരെ മുന്നിലാണ് മമ്മൂട്ടി. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

Story Highlights: Kerala state film awards will Announce Today