അമീറയെ ചേർത്തുപിടിച്ച് ‘മമ്മൂട്ടിയുടെ കെയർ’; കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നു കുഞ്ഞ് അമീറ!!

October 12, 2023

ജന്മനാ കാഴ്ച നഷ്ടപ്പെട്ട അഞ്ചു വയസുകാരിയായ അമീറ കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നു. ആലപ്പുഴ പുന്നപ്രയിലെ മൂന്നു വയസ്സുകാരി കാഴ്ചയുടെ ലോകത്തേക്ക് എത്തുമ്പോൾ നടൻ മമ്മൂട്ടിയുടെ സഹായഹസ്തം കൂടി പിന്നിലുണ്ട്. മകളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ വന്ന മാതാപിതാക്കളുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനോട് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട നടപടികൾ‌ സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. കാഴ്ച ശക്തി ലഭിച്ച അമീറ ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12ന് തന്നെ ആശുപത്രി വിടുന്നു എന്നതും മറ്റൊരു പ്രത്യേകത യാകുന്നു. (Mammootty helps little girl’s eye transplant surgery)

ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന ആലപ്പുഴ പുന്നപ്രക്കാരി കുഞ്ഞു അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ അവസ്ഥ വാർത്തകളിൽ നിറഞ്ഞിരുന്നു.

ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഇക്കാര്യം മമ്മൂട്ടിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നിർദ്ദേശിച്ചു. കൂടാതെ തുടർ ചികൽസയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാൻ കെയർ ആൻഡ് ഷെയറിനോട് നിർദ്ദേശിക്കുകയും ചെയ്തു.

കെയർ ആൻഡ് ഷെയർ ഭാരവാഹികൾ ഉടനടി ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു. നേത്ര ചികത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി ചികൽസയ്ക്ക് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു. കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തിലാണ് ചികത്സ മുന്നോട്ട് പോയത്. കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ച്ചയുടെ ലോകത്തേക്ക് എത്തി.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

അതേസമയം കുട്ടിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച്ച വീണ്ടെടുക്കാൻ കഴിയില്ല. കണ്ണിലെ അണുബാധക്ക് കൃത്യമായി ചികത്സ യഥാ സമയം ലഭ്യമാകാതിരുന്നതാണ് കണ്ണ് നഷ്ടപ്പെടാൻ കാരണമായി ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. എന്നാൽ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കസ്റ്റമെയിട് ആർട്ടിഫിഷ്യൽ ഐ വച്ച് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം രക്ഷിച്ച മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണം എന്നാണ് മാതാപിതാക്കളുടെ ഇപ്പോഴുള്ള ഏക ആഗ്രഹം. “അവൾ കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണ്” മകൾക്ക് കാഴ്ച ശക്തി ലഭിച്ചതിൽ പിതാവ് സിദ്ദിഖ് പറഞ്ഞു.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റി വക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു. കാഴ്ച്ച പദ്ധതിയിലെ ആദ്യത്തെ കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയയായിരുന്നു അമീറയുടേത്.

Story Highlights: Mammootty helps little girl’s eye transplant surgery