‘പ്രായം 22, ആദ്യ ശ്രമത്തിൽ ഐഎഎസ്’; ചന്ദ്രജ്യോതി സിങ്ങിന്റെ പഠന രഹസ്യം അറിയാം..!

January 24, 2024

സിവില്‍ സര്‍വീസ് കടമ്പ മറികടക്കുക എന്നതായിരിക്കും ഓരോ ഉദ്യോഗാര്‍ഥിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ സിവില്‍ സര്‍വീസ് എന്ന വലിയ നേട്ടത്തിലേക്കുള്ള പാത വളരെ ദുഷ്‌കരമാണ്. വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് പലരും സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്കുകള്‍ സ്വന്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഉന്നത റാങ്കുകള്‍ നേടുന്നവരുടെ പഠനരീതികളും ജീവിത സാഹചര്യവുമെല്ലൊം പലരും മാതൃകയാക്കുന്നതും സാധാരണയാണ്. എന്നാല്‍ എത്ര മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയാലും ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ വളരെ വിളരമാണ്.. ( Chandrajyoti Singh Cleared UPSC In First Attempt At 22 )

അത്തരത്തില്‍ സിവില്‍ സര്‍വീസ് ലക്ഷ്യംവച്ച് മുന്നൊരുക്കം നടത്തുന്നവര്‍ക്ക് മാതൃകയാണ് 22-കാരിയായ ചന്ദ്രജ്യോതി സിങ്ങിന്റെ ജീവിതം. 2019-ലെ ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്‌സി പാസായ മിടുക്കിയാണ് ചന്ദ്രജ്യോതി. പഞ്ചാബിലെ സൈനിക കുടുംബത്തിലാണ് ചന്ദ്രജ്യോതി സിങിന്റെ ജനനം. ജനിച്ചത്. റിട്ട. സൈനിക ഓഫിസര്‍ കേണല്‍ ദല്‍ബാറ സിങ്, ലഫ്. കേണല്‍ മീന്‍ സിങ് ദമ്പതികളുടെ മകളാണ് ചന്ദ്ര. ചെറുപ്പം മുതല്‍ മാതാപിതാക്കളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ചന്ദ്രജ്യോതി രാജ്യത്തിനായി സേവനം ചെയ്യണം എന്ന സ്വപ്‌നം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ചിട്ടയായ ജീവിതരീതിയ്‌ക്കൊപ്പം സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത മാതാപിതാക്കളാണ് ചന്ദ്രയെ വിജയത്തിലേക്കുള്ള ചവിട്ടുപടികള്‍ എളുപ്പമാക്കിയത്.

ചെറുപ്പം മുതല്‍ തന്നെ അക്കാദമിക് തലത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥിനികളില്‍ ഒരാളായിരുന്നു ചന്ദ്രജ്യോതി. ജലന്ധറിലെ എപിജെ സ്‌കൂളില്‍ നിന്ന് 10-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 10 സി.ജി.പി.എ നേടിയാണ് വിജയിച്ചത്. ചണ്ഡീഗഡിലെ ഭവന്‍ വിദ്യാലയത്തില്‍ നിന്ന് 95.4 ശതമാനത്തോടെ 12-ാം ക്ലാസും പാസായി. തുടര്‍ന്ന് ഡല്‍ഹി യുണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇരട്ടബിരുദം നേടി. ഹിസ്റ്ററി ഓണേഴ്‌സും പൊളിറ്റിക്കല്‍ സയന്‍സിലുമായിരുന്നു ബിരുദങ്ങള്‍.

ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ചന്ദ്രജ്യോതി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. ഒരു വര്‍ഷത്തെ കൃത്യമായ തയ്യാറെടുപ്പിലൂടെ തന്റെ 22-ാം വയസില്‍ ചന്ദ്ര യുപിഎസ്‌സി പാസായി. ഓള്‍ ഇന്ത്യ തലത്തില്‍ 28-ാം റാങ്ക് നേടിയാണ് ആരും കൊതിക്കുന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെയാണ് ചന്ദ്ര തന്റെ 22-ാം വയസില്‍ ഐഎഎസ് ഓഫിസറായത്.

Read Also : ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’യ്ക്ക് അവതാരകയായി കോഴിക്കോട്ടുകാരി..!

ദിവസവും അവള്‍ 6-8 മണിക്കൂര്‍ പഠിച്ചു. പരീക്ഷ തീയതി അടുത്തപ്പോള്‍ 10 മണിക്കൂര്‍ വരെ പഠനത്തിനായി ചെലവഴിച്ചു. ദിവസവും പത്രങ്ങള്‍ വായിച്ച് കുറിപ്പ് തയ്യാറാക്കുന്നതായിരുന്നു ആദ്യ രീതി. എന്നിട്ട് ആഴ്ചയിലൊരിക്കല്‍ റിവിഷന്‍ നടത്തുകയും മോക് ടെസ്റ്റുകള്‍ പരിശീലിക്കുകയും ചെയ്തു. ഇതാണ് തന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് ചന്ദ്രജ്യോതി പറയുന്നത്. നിലവില്‍, പഞ്ചാബ് കേഡറില്‍ ഐഎഎസ് ഓഫീസറായി, മൊഹാലിയില്‍ എസ്ഡിഎം പദവി വഹിക്കുന്നു.

Story highlights ; Chandrajyoti Singh Cleared UPSC In First Attempt At 22