വഴക്ക് പറഞ്ഞതിനെത്തുടർന്ന് നാടുവിട്ടുപോയ മകനെ 22 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മ- വൈകാരികമായ കാഴ്ച

February 10, 2024

മക്കളെ നഷ്ടമായ അമ്മമാരുടെ വേദന അസഹനീയമാണ്. മക്കളുടെ ജീവൻ നഷ്ട്ടമായവരും അവരെ കാണാതായവരുമെല്ലാം ഒരേ വേദനയാണ് പങ്കിടുന്നത്. വർഷങ്ങൾക്ക് ശേഷം അവരെ തിരിച്ചുകിട്ടിയാൽ അതിനേക്കാൾ വലിയ സന്തോഷവും ഭാഗ്യവും ആ അമ്മയ്ക്കില്ല. ഇപ്പോഴിതാ, ഒരു അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

കാണാതായ മകനും അവൻ്റെ അമ്മയും 22 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി. ഇപ്പോൾ സന്യാസിയായ മകനുമായി വീണ്ടും ഒന്നിച്ചതിന് ശേഷം അമ്മ പൊട്ടികരയുന്നത് വിഡിയോയിൽ കാണാം. എക്‌സിൽ പങ്കിട്ട ട്വീറ്റ് അനുസരിച്ച്, മകൻ പിങ്കുവിനെ 11-ാം വയസ്സിൽ 2002-ൽ ഡൽഹിയിലെ വീട്ടിൽ നിന്ന് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് കാണാതായിരുന്നു.

2024-ൽ, അമേത്തിയിലെ ഖരൗലി ഗ്രാമത്തിൽ സന്യാസിയായി മാറിയ പിങ്കുവിനെ കണ്ടെത്തുകയായിരുന്നു. പിങ്കു ഇപ്പോൾ ഒരു സന്യാസിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് പാടുന്നതും സാരംഗി വായിക്കുന്നതും വിഡിയോയിൽ കാണാം. ഗ്രാമവാസികൾ പിങ്കുവിനെ തിരിച്ചറിയുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തതോടെ തേടിയെത്തിയ അമ്മയോട് ഭിക്ഷ വാങ്ങി പിങ്കു ഗ്രാമം വിട്ടുപോയി.

Read also: ‘ഇനി ഞങ്ങൾ ഒന്നിച്ച്’; വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ നായയെ അവിചാരിതമായി കണ്ടുമുട്ടി യുവതി!

പുനഃസമാഗമത്തിൻ്റെ വിഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതിയിരിക്കുന്നത് ഇങ്ങനെ “ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് കുടുംബാംഗങ്ങൾ ഭയപ്പെട്ടിരുന്നു. അല്ലെങ്കിൽ അയാൾ ഒരു അപകടത്തിന് ഇരയായേക്കാമെന്നും കരുതി. ഇപ്പോൾ അതേ കുട്ടി 22 വർഷത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. ഒരു യോഗി ആയിത്തീർന്നിരിക്കുന്നു’.

Story highlights- son missing for 22 years and reunited with mother