സർക്കാര്‍ സഹായം പോക്കറ്റിലാക്കാന്‍ യുപിയിൽ വ്യാജ സമൂഹ വിവാഹം; സ്വയം താലിചാർത്തി വധൂവരൻമാർ..!

February 1, 2024

പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സര്‍ക്കാരുകളും വിവിധ എന്‍ജിഒ സംഘടനകളും ധനസഹായം നല്‍കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം നേടിയെടുക്കുന്നുതിനായി വ്യാജമായി സമൂഹവിവാഹം നടത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് ജനുവരി 25-ന് വരനില്ലാതെ സമൂഹ വിവാഹം നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിന്റെ വീഡിയോ വൈറലായതോടെ സംഭവം വിവാദമായത്. ( Uttar Pradesh community marriage without groom )

അലങ്കരിച്ച വിവാഹപന്തലില്‍ നിരന്നുനിന്ന വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ യുവതികളും വരന്റെ വേഷത്തിലെത്തിയ കുറച്ച് യുവാക്കളും സ്വയം വാരണമാല്യം അണിയുന്നതാണ് വീഡിയോയിലുള്ളത്. ഇക്കൂട്ടത്തില്‍ നേരത്തെ വിവാഹിതരായവരോ സഹോദരി സഹോദരന്‍മാരായവരോ ആയവരാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2000-3000 രൂപ നല്‍കി വ്യാജ വരന്മാരായി തങ്ങളെ വിവാഹപന്തലില്‍ ഇരുത്തിയെന്ന് സമൂഹ വിവാഹം കാണാന്‍ പോയ ഒരു യുവാവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു വ്യാജ വിവാഹം നടത്തിയത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം ദമ്പതികള്‍ക്കുള്ള സമ്മാനത്തിന് 10,000, അതിഥികള്‍ക്കുള്ള ഭക്ഷണത്തിന് 6000 രൂപ, വധുവിന് 35,000 രൂപ എന്നിങ്ങനെയായി ആകെ 51,000 രൂപയാണ് ലഭിക്കുക.

മുഖ്യമന്ത്രി സമൂഹ വിവാഹ പദ്ധതി പ്രകാരം ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ജനുവരി 25-ന് 568 ദമ്പതികള്‍ വിവാഹിതരായി. വരനില്ലാതെ ധാരാളം വധുക്കള്‍ സ്വയം മാല ചാര്‍ത്തുകയായിരുന്നു. മറ്റു ചിലര്‍ നേരത്തെ വിവാഹിതരായവരാണ്. ഇക്കൂട്ടത്തില്‍ ധാരാളം സഹോദരങ്ങളും സഹോദരിമാരും ‘വിവാഹിതരായി’. സര്‍ക്കാര്‍ ധനസഹായം തട്ടിയെടുക്കാനാണ് യുവതി യുവാക്കള്‍ ഇത്തരത്തില്‍ വധു വരന്‍മാരായി അണിഞ്ഞൊരുങ്ങിയത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ് എടുത്തുവെന്നും ഈ വിവാദ വിവാഹത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ദൈനിക് ഭാസ്‌കര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സച്ചിന്‍ ഗുപ്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Read Also : മുന്നിൽ അലറിപ്പാഞ്ഞെത്തിയ പുള്ളിപ്പുലി; സ്വന്തം കൈകളാൽ പുലിയുടെ അന്ത്യം കുറിച്ച അകെലിയുടെ കഥ!

Story highlights : Uttar Pradesh community marriage without groom