അവരുടെ ഭാഷയും സംസ്കാരവും അവർക്ക് മാത്രം; ലോകത്തിൽ നിന്നും ഒറ്റപ്പെട്ട ​ഗോത്രങ്ങളെ അറിയാം

February 27, 2024

ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി വളരെ വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഫോണ്‍ കോളുകള്‍, മെസേജുകള്‍, വീഡിയോ ചാറ്റുകള്‍ അടക്കം നിരവധി മാധ്യമങ്ങളാണ് ഇന്ന് ലോകത്തുള്ളത്. എന്നാല്‍ ലോകം ഇത്രയെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന മനുഷ്യസമൂഹങ്ങളുണ്ട്. മറ്റ് സമൂഹങ്ങളുമായി സമ്പര്‍ക്കമില്ലാത്ത നൂറിലധികം ഗോത്രങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ കൃത്യമായ എണ്ണം ഇതില്‍ കൂടുതലായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അവരുടെ ഭൂപ്രദേശം, സംസ്‌കാരം, ജീവിതം എന്നിവയെല്ലാം സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഈ സമൂഹങ്ങള്‍ വളരെ ഒറ്റപ്പെട്ടതാണെങ്കിലും ബാഹ്യ ഇടപെടല്‍ ഒരു നിരന്തരമായ ഭീഷണിയായി തുടരുകയാണ്. അത്തരത്തില്‍ ചില ഗോത്രങ്ങളെക്കുറിച്ച് അറിയാം. ( World’s Most Isolated Tribes and Their Habitats )

സെന്റിനല്‍സ്, ഇന്ത്യ

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമൂഹം എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന വിഭാഗമാണ് സെന്റിനല്‍സ്. പുറത്തുനിന്നുള്ളവരോട് വളരെ ആക്രമാസക്തമായ നിലപാടാണ് ഈ വിഭാഗം സ്വീകരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ഒരു ഇന്ത്യന്‍ ദ്വീപസമൂഹമായ ആന്‍ഡമാന്‍ ദ്വീപുകളില്‍ ഒന്നാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിലാണ് ഇവരുടെ സാന്നിധ്യമുള്ളത്. അതുകൊണ്ടാണ് ഇവരെ സെന്റിനല്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവരുടെ ഭാഷ ഇന്നും മറ്റുള്ളവര്‍ക്ക് അജ്ഞാതമാണ്.

അവരുടെ ഏകദേശ ജനസംഖ്യ ഇന്ന് 50 മുതല്‍ 200 വരെ ആയിരിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപജീവന മാര്‍ഗത്തിനായി വേട്ടയാടല്‍, മത്സ്യബന്ധനം എന്നി പരമ്പരാഗത രീതികളാണ് പിന്തുടരുന്നത്.
2018-ല്‍ നിയമവിരുദ്ധമായി സെന്റിനല്‍ ദ്വീപ് സന്ദര്‍ശിച്ച ഒരു അമേരിക്കന്‍ മിഷനറിയെ ഗോത്രക്കാര്‍ കൊലപ്പെടുത്തിയതോടെയാണ് ദ്വീപ് ആഗോള ശ്രദ്ധ നേടിയത്.

യാഫോ, പാപ്പുവ ന്യൂ ഗിനിയ

പപ്പുവ ന്യൂ ഗിനിയയില്‍ പുറംലോകവുമായി സമ്പര്‍ക്കമില്ലാത്ത 40 ഗോത്രങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് യഫോയു. ഈ ഗോത്രങ്ങള്‍ കൂടുതലും പരമ്പരാഗതമായ വേട്ടയാടുന്നതിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരാണ്. പുറം ലോകവുമായുള്ള അവരുടെ സമ്പര്‍ക്കം തീരെയില്ലെന്നോ അല്ലെങ്കില്‍ വളരെ പരിമിതമാണെന്നോ ആണ് നരവംശ ശാസ്ത്രഞ്ജര്‍ പറയുന്നത്. കൊറോവായ് ഗോത്രം സമ്പര്‍ക്കമില്ലാതിരുന്ന തുടരുകയും പാശ്ചാത്യ നരവംശശാസ്ത്രജ്ഞര്‍ക്ക് നൂറ്റാണ്ടുകളായി തീര്‍ത്തും അജ്ഞാതമായിരുന്നു. 1970-ലാണ്് ഈ സമൂഹത്തെ ആദ്യമായി കണ്ടെത്തിയത്.

കവാഹിവ, ബ്രസീല്‍

‘ചെറിയ മനുഷ്യര്‍’ അല്ലെങ്കില്‍ ‘ചുവന്ന തലയുള്ള ആളുകള്‍’ എന്നാണ് ഈ ഗോത്രവിഭാഗം അറിയപ്പെടുന്നത്. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം കാരണം കവാഹിവ സമൂഹം, സമീപ ദശകങ്ങളില്‍ ഒരു നാടോടി ജീവിതരീതി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നാണ് നരവംശ ശാസ്ത്രഞ്ജര്‍ പറയുന്നത്. പുറത്തുനിന്നുള്ളവരുമായി സമാധാനപരമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല എന്നതിനാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കവാഹിവയില്‍ 30 -ല്‍ കൂടുതല്‍ ജനസംഖ്യയുണ്ടാകാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നത്.

Read Also : ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിൽ പാവകൾ മാത്രം; ദുരൂഹമായൊരു വീട്!

മാഷ്‌കോ പിറോ, പെറു

മാഷ്‌കോ പിറോ ഉള്‍പ്പെടെ പുറംലോകവുമായി ബന്ധപ്പെടാത്ത 15 ഓളം ഗോത്രങ്ങള്‍ പെറുവില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തോതിലുള്ള വനനശീകരണം കാരണം സമീപകാലത്ത് ഇവരില്‍ പല ഗോത്രസമൂഹങ്ങളും കൂടുതല്‍ ദൃശ്യമാണ്. ആമമുട്ടകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതുമാണ് പരമ്പരാഗതമായി, മാഷ്‌കോ പിറോ ഗ്രോത്രക്കാരുടെ ഉപജീവന മാര്‍ഗം, അവരുടെ ജനസംഖ്യ എണ്ണൂറില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.


Story highlights : World’s Most Isolated Tribes and Their Habitats