കുട്ടികളെ ബലിനൽകി മമ്മിയാക്കിയ സാമ്രാജ്യം; ഇൻക സമൂഹത്തിന്റെ കപ്പാക്കോച്ച ആചാരം

March 15, 2024

ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ഇരുണ്ട ചരിത്രത്തിൽ എവിടെയെങ്കിലുമൊക്കെ കാണും നരബലി എന്ന ക്രൂരമായ ആചാരം. മലയാളികൾക്ക് അതത്ര പരിചിതമല്ലെങ്കിലും അടുത്തകാലത്തായി അത്തരത്തിലുള്ള നിരവധി ഭീതിതമായ സംഭവങ്ങൾ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇലന്തൂർ നരബലി കേസ് ആയിരുന്നു ഇതിൽ പ്രധാനം. അങ്ങനെ അറിയാക്കഥകൾ എത്രയുണ്ടാകും.. ലോകത്ത് ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച, നരബലി ഒരു വലിയ ആചാരമായി തന്നെ ആഘോഷിക്കുന്ന ഒരു വിഭാഗമാണ് ഇൻക സമൂഹം.

വളരെ ശ്രദ്ധേയരായ ഒരു ജനതയായിരുന്നു ഇൻക. 1400 മുതൽ 1532 വരെ അവർ ഇക്വഡോർ മുതൽ മധ്യ ചിലി വരെ വ്യാപിച്ച ഒരു സാമ്രാജ്യം സൃഷ്ടിച്ചിരുന്നു. പുരാതന ഈജിപ്തുകാർക്ക് പ്രബലരായ ഒരു എതിരാളികളായ ഇൻകകൾ മനോഹരമായ ക്ഷേത്രങ്ങൾ ആയിരുന്നു ലോകത്തിന് സമ്മാനിച്ചത്. അവരുടെ വാസ്തുശില്പ ചാരുത മനോഹരമായിരുന്നു. എന്നാൽ ഇന്ന് അവർഓർത്തിരിക്കപ്പെടുന്നത് അവരുടെ മതാചാരങ്ങളിലൂടെയാണ്. ത്യാഗങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി മതപരമായ ചടങ്ങുകൾ ഇൻകയ്ക്ക് ഉണ്ടായിരുന്നു. അതിൽ ഏറ്റവും ഞെട്ടിക്കുന്നത് കപ്പാക്കോച്ചയാണ് – കൊച്ചുകുട്ടികളെ ബലി നൽകുന്ന വിചിത്രമായ ആചാരം.

കപ്പാക്കോച്ച ചടങ്ങ് ഇൻക മതത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഇൻക സാമ്രാജ്യത്തിലുള്ള ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത കുട്ടികളെ ബലിയർപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. കപ്പാക്കോച്ച നടക്കാൻ ചില സാഹചര്യങ്ങളുമുണ്ടായിരുന്നു. ഇൻക ചക്രവർത്തിയായ സപ ഇൻകയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമായി കപ്പക്കോച്ച പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ചക്രവർത്തിക്ക് അസുഖം വന്നാലോ, മരിച്ചാലോ, മകനുണ്ടായാലോ, ഒരു കപ്പക്കോച്ച നടത്തപ്പെടും. ചിലപ്പോൾ പ്രകൃതിദുരന്തത്തെ തടയുന്നതിനോ അല്ലെങ്കിൽ ഒരു ഉത്സവത്തിൻ്റെ ഭാഗമായോ കപ്പാക്കോച്ച നടത്താറുണ്ടായിരുന്നു.

പർവതങ്ങളുടെ മുകളിൽ ഇവർ പണികഴിപ്പിച്ച ഹുക്കാസ് എന്നറിയപ്പെടുന്ന പ്രധാന ആരാധനാലയങ്ങളിലാണ് സാധാരണയായി കപ്പക്കോച്ച നടത്തിയിരുന്നത്. അവർക്കിത് ആചാരത്തിന്റെ ഭാഗമായതിനാൽ നരബലിക്കായുള്ള കുട്ടികളെ തെരെഞ്ഞെടുത്തിരുന്നതും അത്രയധികം കരുതലോടെയായിരുന്നു. ദൈവങ്ങളോടൊപ്പം ചേരാൻ തങ്ങൾ തങ്ങളുടെ ഏറ്റവും മികച്ചത് കുട്ടികളിലൂടെ നൽകുന്നുവെന്ന് ഇൻകകൾ വിശ്വസിച്ചിരുന്നു.

കുട്ടികളെ തെരെഞ്ഞെടുത്തിരുന്നതും ശ്രദ്ധാപൂര്വമായിരുന്നു. ഓരോ വർഷവും ഇവിടുത്തെ പ്രാദേശിക ജനത ആദരാഞ്ജലിയായി രണ്ട് ലിംഗങ്ങളിലുമുള്ള കുട്ടികളെ സമർപ്പിച്ചു. ഈ സാമ്രാജ്യത്തിലെ എല്ലാ പ്രദേശങ്ങളും, എത്ര ചെറുതാണെങ്കിലും, ഒരു ത്യാഗമെങ്കിലും നൽകാൻ ബാധ്യസ്ഥരായിരുന്നു.

ആൺ കുട്ടികൾ എപ്പോഴും പ്രായപൂർത്തിയാകാത്തവരായിരുന്നു, പത്തു വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത കുട്ടികളെയാണ് തെരെഞ്ഞെടുത്തിരുന്നത്. പെൺകുട്ടികൾക്ക് പതിനാറ് വയസ്സ് വരെ പ്രായമുണ്ടാകാം, പക്ഷേ കന്യകകളായിരിക്കണം. മികച്ച അച്ചടക്കത്തിന് വളർന്ന കുട്ടികൾ തികഞ്ഞ മാതൃകകളായിരിക്കണം, ശരീരത്ത് പുള്ളികളോ പാടുകളോ അനുവദനീയമല്ല. ശുദ്ധരായ കുട്ടികൾ മാത്രമേ ദൈവങ്ങളോടൊപ്പം ജീവിക്കാൻ അയക്കപ്പെടാൻ യോഗ്യരായിട്ടുള്ളൂ എന്നവർ വിശ്വസിച്ചിരുന്നു. ഇതൊരു നരകിച്ച ചടങ്ങായി കാണുന്നതിന് പകരം തങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന ഭാഗ്യമായാണ് കുടുംബാംഗങ്ങൾ പോലും വിശ്വസിച്ചിരുന്നത്.

ചക്രവർത്തിയുടെ പ്രീതി നേടുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ, കുലീന കുടുംബങ്ങൾ പലപ്പോഴും അവരുടെ കുട്ടികളെ ബലിക്ക് നൽകി. ബലിക്കായി തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾ നേരിട്ട് ഇൻകയുടെ തലസ്ഥാനമായ കുസ്കോയിലേക്ക് അയച്ചു. കന്യാസ്ത്രീകൾക്ക് സമാനമായ മാട്രിയാർക്കുകളുടെ വീടുകളിലാണ് പെൺകുട്ടികളെ അയച്ചിരുന്നത്. ഈ വീടുകളിൽ പെൺകുട്ടികളെ നെയ്ത്ത്, തയ്യൽ ,പ്രത്യേക ആത്മീയ പാനീയങ്ങൾ തയ്യാറാക്കൽ തുടങ്ങിയവ പഠിപ്പിക്കും.

Read also: ഏഴ് പതിറ്റാണ്ട് ശ്വസിച്ചത് യന്ത്ര സഹായത്തോടെ; 78-ാം വയസിൽ യാത്ര പറഞ്ഞ് ‘പോളിയോ പോൾ’!

ഏകദേശം 14 വയസാകുമ്പോൾ, പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി വിഭജിക്കും. അതിൽ ഭാഗ്യമുള്ളവർക്ക് ജീവൻ കിട്ടും. കാരണം, അവരെ പൂജാരിമാരായി മാറ്റും. പെൺകുട്ടികളുടെ അടുത്ത ബാച്ചിനെ വളർത്താൻ സഹായിക്കുക എന്നത് അവരുടെ ജോലിയായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിൽനിന്നും സാധാരണയായി ഏറ്റവും സുന്ദരികളായവരെ കപ്പാക്കോച്ച ചടങ്ങുകളിൽ ബലിയർപ്പിക്കാൻ അയച്ചു. മൂന്നാമത്തെ സംഘം ഒന്നുകിൽ കുസ്കോയിലെ ചക്രവർത്തിയുടെ അടുത്തേക്ക് സേവകരോ മറ്റോ ആയി പ്രവർത്തിക്കാൻ പോകണം. അല്ലെങ്കിൽ കുസ്കോയുടെ പ്രഭുക്കന്മാർക്കിടയിൽ രണ്ടാം ഭാര്യമാരായി മാറണം. എല്ലാ ഒന്നെങ്കിൽ മറ്റൊരു വിധേന ക്രൂരമാണെങ്കിലും താരതമ്യേന ഭേദം പൂജാരിമാരായുള്ള തെരെഞ്ഞെടുപ്പ് ആയിരുന്നു.

ഈ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. രാജകീയ വസ്‌ത്രങ്ങൾ ധരിക്കുന്നതും പ്രധാനമായിരുന്നു. എന്തെന്നാൽ, ഇൻക പാരമ്പര്യത്തിൽ, കുട്ടികൾ സന്തോഷകരമായ അവസ്ഥയിൽ ദൈവങ്ങളുടെ അടുക്കൽ എത്തിച്ചേരുന്നത് വളരെ പ്രധാനമാണ്. ബലിയുടെ ദിവസം കുട്ടികളെ അണിയിച്ചൊരുക്കി നാടുനീളെ പ്രദർശിപ്പിക്കും. എന്നിട്ട് പർവതത്തിന്റെ മുകളിൽ എത്തിക്കും. കുട്ടികൾ സന്തോഷത്തോടെ മരിക്കണമെന്ന് ഇൻക സമൂഹം വിശ്വസിച്ചിരുന്നു. അതിനാൽ, അവർക്ക് മയക്കുമരുന്നുപോലെയുള്ള ഇലകളും പാനീയങ്ങളുമൊക്കെ നൽകി. അങ്ങനെ ഉറക്കത്തിൽ മരണത്തിലേക്ക് പോയവർ ആയിരുന്നു അധികവും.

ഈ അവസ്ഥയിലും എന്തെങ്കിലും ഭാഗ്യമുള്ള ചില കുട്ടികൾക്ക് തണുപ്പിൽ കിടന്ന് മരിക്കാൻ പറ്റി. അവർക്ക് ഭീകരമായ വേദനകൾ അറിയേണ്ടി വന്നില്ല. കാരണം, പിന്നീടുള്ള കണ്ടെത്തലുകളിൽ ചില കുട്ടികൾ കഴുത്ത് ഞെരിച്ചോ ജീവനോടെ കുഴിച്ചുമൂടിയതിന് ശേഷം ശ്വാസം മുട്ടിയോ മരിച്ചതിന് തെളിവുകളുണ്ട്. ലുല്ലില്ലാക്കോയിൽ ഇതുവരെ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവയ്ക്കും താരതമ്യേന സമാധാനപരമായ മരണങ്ങൾ ഉണ്ടായതായി കാണുന്നു. രണ്ടുപേർ ഉറക്കത്തിൽ മരിച്ചതായും ഒരാൾ ശ്വാസംമുട്ടി മരിച്ചതായും കരുതുന്നു. ഇത്രയും ക്രൂരമായ ആചാരം ഇന്നും ലോക മനസാക്ഷിക്ക് ഞെട്ടലുളവാക്കുകയാണ്.

Story highlights- capacocha the cruel ritual