ഏഴ് പതിറ്റാണ്ട് ശ്വസിച്ചത് യന്ത്ര സഹായത്തോടെ; 78-ാം വയസിൽ യാത്ര പറഞ്ഞ് ‘പോളിയോ പോൾ’!

March 13, 2024

മനുഷ്യ കുലത്തെ മുഴുവൻ ബാധിച്ച കൊവിഡ് രോഗം വന്നതോടെ ഒരു മുറിയിൽ അടച്ചിരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞവരാണ് നമ്മളിൽ പലരും. എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഒരിടത്ത് ഒതുക്കപ്പെട്ടപ്പോൾ അനുഭവിച്ച ശ്വാസം മുട്ടൽ ചെറുതായിരുന്നില്ല. എന്നാൽ 70 വർഷം ശ്വാസം കിട്ടാനായി ഒരു യന്ത്രത്തിനുള്ളിൽ ചെലവഴിക്കേണ്ടി വന്നാലോ? (Polio Paul passes away at 78)

70 വർഷങ്ങൾ ഒരു അയൺ ലങ്ങ്‌സിനുള്ളിൽ കഴിച്ചുകൂട്ടിയ ആളാണ് പോൾ അലക്സാണ്ടർ. ഇപ്പോൾ 78-ാം വയസ്സിൽ ലോകത്തോട് വിട പറയുമ്പോൾ അദ്ദേഹം വരച്ചു കാട്ടുന്ന മാതൃക വലുതാണ്.

ആറാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് 600 പൗണ്ട് ഭാരമുള്ള ലോഹഘടനയ്ക്കുള്ളിൽ ജീവിക്കാൻ അദ്ദേഹം നിർബന്ധിതനായി. “പോളിയോ പോൾ” എന്ന് കൂടി അറിയപ്പെടുന്ന അലക്സാണ്ടറിന് രോഗം മൂലം കഴുത്തിന് താഴോട്ട് തളർന്നു. അദ്ദേഹത്തിന് സ്വയം ശ്വസിക്കാൻ കഴിഞ്ഞില്ല. രോഗലക്ഷണങ്ങൾ വികസിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോളിയോ അണുബാധ തൻ്റെ ആന്തരിക പ്രവർത്തനങ്ങളെ നശിപ്പിച്ചതിന് ശേഷം അലക്സാണ്ടറിനെ ശ്വസിക്കാൻ സഹായിക്കുന്നതിന് അയൺ ലങ്ങ്സ് ഒരു ഡയഫ്രമായി പ്രവർത്തിച്ചു. ഒരു എയർടൈറ്റ് ക്യാപ്‌സ്യൂളാണ് അയൺ ലങ്ങ്സ്. അത് നെഗറ്റീവ് മർദ്ദത്തിലൂടെ ഓക്സിജൻ വലിച്ചെടുക്കുന്നു. ഇത് ശ്വാസകോശത്തെ വികസിപ്പിക്കാനും രോഗിയെ ശ്വസിക്കാനും അനുവദിക്കുന്നു.

Read also: ഈ ഡോക്ടറിന് പിന്നിൽ ഡൗൺ സിൻഡ്രോം ബാധിതനായ പിതാവ്; സദറിന്റെ സ്വപ്നങ്ങൾക്ക് ജാഡിന്റെ കൂട്ട്!

തുടക്കത്തിൽ, മെറ്റൽ കവചത്തിനുള്ളിൽ ചലിക്കാനോ സംസാരിക്കാനോ അലക്‌സാണ്ടറിന് കഴിഞ്ഞിരുന്നില്ല. പിന്നീട്, പേന ഘടിപ്പിച്ച പരന്നതും ഒരടിയോളം നീളമുള്ളതുമായ ഒരു പ്ലാസ്റ്റിക് വടി അച്ഛൻ അലക്‌സാണ്ടറിന് നൽകി. മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളുടെ ബട്ടണുകൾ അമർത്താനും, എഴുതാനും ഇത് അലക്‌സാണ്ടറിനെ സഹായിച്ചു.

പിന്നീട്, അയാൾ സ്വയം ശ്വസിക്കാൻ പഠിച്ചു. അതോടെ കൃത്രിമ ശ്വാസകോശത്തിന് പുറത്ത് കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഈ സമയത്ത് അലക്‌സാണ്ടർ കോളേജിൽ പോവുകയും സർവകലാശാലയിൽ പ്രവേശിക്കുകയും ചെയ്തു. നിയമ ബിരുദവും നിയമപരിശീലനവും നേടി അഭിഭാഷകനായി. എല്ലാറ്റിനും മീതെ, ഒരു എഴുത്തുകാരനായി.

അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചുകൊണ്ട് അതിദൂരം സഞ്ചരിച്ചു. ലോകത്തിന് മുൻപിൽ അവിശ്വസനീയമായ ഒരു മാതൃകയാണ് അലക്‌സാണ്ടർ തീർത്തത്. അതിനാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഓർമകളും എന്നും മായാതെ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.

Story highlights: Polio Paul passes away at 78