ഈഡനിൽ ബാറ്റിങ് വിരുന്നൊരുക്കി കൊൽക്കത്തയും പഞ്ചാബും; തകർന്നടിഞ്ഞത് ദക്ഷിണാഫ്രിക്കൻ ‘റെക്കോഡ്’

April 27, 2024

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ പോരാട്ടത്തിനാണ് ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷിയായത്. ബാറ്റെടുത്തവരെല്ലാം ബൗണ്ടറി മേളം നടത്തിയതോടെ ഈഡനില്‍ റണ്‍മഴയില്‍ നിരവധി റെക്കോഡുകളാണ് പെയ്തിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ മറികടന്ന് ടി20 ക്രിക്കറ്റിലെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയിരുന്നു ഇത്. 2023-ല്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയകരമായി പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പേരില്‍ ഉണ്ടായിരുന്ന റെക്കോഡാണ് പഞ്ചാബ് കിങ്‌സ് തിരുത്തിക്കുറിച്ചത്. ( Kolkata Vs Punjab Records in IPL 2024 )

രണ്ട് ഇന്നിങ്‌സുകളിലുമായി 42 സിക്‌സറുകളാണ് ടീമുകള്‍ അടിച്ചുകൂട്ടിയത്. ഒരു ട്വന്റി20 മത്സരത്തില്‍ പിറക്കുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡാണ് ഇത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാര്‍ 18 സിക്‌സറുകള്‍ ഗാലറിയിലേക്ക് പറത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് നിരയില്‍ നിന്ന് പറന്നത് 24 സിക്‌സറുകള്‍. ഈ സീസണില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പിറക്കുകയും 2024 ഏപ്രില്‍ 15ന് സണ്‍റൈസേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ പുതുക്കപ്പെടുകയും ചെയ്ത 38 സിക്‌സറുകളുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

മത്സരത്തില്‍ പുറത്താകാതെ നിന്ന പഞ്ചാബ് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോ ഒന്‍പത് സിക്സറുകളും ശശാങ്ക് സിങ് എട്ട് സിക്സറുകളുമാണ് അടിച്ചുപറത്തിയത്. പ്രഭ്സിമ്രാന്‍ സിങ് അഞ്ച് എണ്ണം ഗാലറിയിലെത്തിച്ചപ്പോള്‍ രണ്ട് സിക്സുകളാണ് റിലീ റൂസോയുടെ ബാറ്റില്‍ നിന്നും പിറന്നത്. കൊല്‍ക്കത്ത നിരയില്‍ ആറ് സിക്‌സറുകള്‍ നേടിയ ഫില്‍ നേട്ടാണ് കൂടുതല്‍ പ്രഹരശേഷിയില്‍ ബാറ്റു വീശിയത്.
സുനില്‍ നരെയ്ന്‍ നാലും ശ്രേയസ് അയ്യര്‍ മൂന്നും സിക്സറുകള്‍ പറത്തിയപ്പോള്‍ ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് സിക്സറുകള്‍ വീതം നേടി.

ഐപിഎല്‍ ചരിത്രത്തില്‍ ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ നാല് പേരും അര്‍ധസെഞ്ച്വറി നേടുന്ന ആദ്യത്തെ മത്സരം കൂടിയായിരുന്നു ഇത്. കൊല്‍ക്കത്ത ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് 37 പന്തില്‍ 75 റണ്‍സും സുനില്‍ നരെയ്ന്‍ 32 പന്തില്‍ 71 റണ്‍സും നേടിയാണ് പുറത്തായത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ ജോണി ബെയര്‍‌സ്റ്റോ 108 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സഹ ഓപ്പണറായ പ്രഭ്സിമ്രാന്‍ സിങ് 54 റണ്‍സായിരുന്നു നേടിയത്.

Read Also : സ്ഥാനമുറപ്പിച്ച് ഋഷഭ് പന്ത്; ലോകകപ്പിന് രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ രാഹുലോ..?

രണ്ടാം വിക്കറ്റായി റൈലി റൂസോ പുറത്തായതോടെ ക്രീസിലെത്തിയ ശശാങ്ക് സിങാണ് കളി വേഗത്തില്‍ തീര്‍ത്തത്. മൂന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ഒത്തുചേര്‍ന്ന താരത്തിന്റെ ബാറ്റില്‍ നിന്നും എ്് സിക്‌സറുകളും രണ്ട ഫോറുകളും പിറന്നു. 28 പന്തില്‍ ആകെ നേടിയ 68 റണ്‍സില്‍ 58ഉം ബൗണ്ടറികളില്‍ നിന്ന് മാത്രമായിരുന്നു. ഈ പ്രഹരശേഷിയില്‍ അടിച്ചുകളിച്ച പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം 300 റണ്‍സ് കടക്കുന്നതും കാണാനും ആരാധകര്‍ക്ക് ഭാഗ്യമുണ്ടായേനേ..

Story highlights : Kolkata Vs Punjab Records in IPL 2024