‘നജീബ് ഇക്ക.. ഈ കഥ ലോകത്തോട് പറയാൻ ദൈവം തെരഞ്ഞെടുത്തയാളാണ് നിങ്ങൾ’; കണ്ണുനിറഞ്ഞ് പൃഥ്വിരാജ്

April 2, 2024

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നജീബായിട്ടുള്ള പൃഥ്വിരാജിന്റെ വേഷപ്പകര്‍ച്ച ഏറെ കയ്യടി ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ യഥാര്‍ഥ നജീബിനെ പൃഥ്വിരാജ് അഭിമുഖം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.’റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി’ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയില്‍ പൃഥ്വി നജീബിനോട് ആ സ്ഥലങ്ങള്‍ വീണ്ടും കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് ഇല്ല എന്നായിരുന്നു നജീബ് നല്‍കിയ മറുപടി. ( Prithviraj and Najeeb Interview in aadujeevitham )

സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി പൃഥ്വിരാജ് നജീബിനെ നേരില്‍ കണ്ടിട്ടില്ല. താന്‍ അവതരിപ്പിച്ച നജീബും യഥാര്‍ഥ നജീബും തമ്മില്‍ അന്തരമുണ്ടെങ്കില്‍ പോലും ഈ രണ്ടു വ്യക്തികളുടെയും ചിന്താഗതികള്‍ തമ്മില്‍ അടുപ്പമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. രണ്ടോ മൂന്നോ വ്യക്തികളുടെ യഥാര്‍ഥ ജീവിതത്തെ ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ആ കഥാപാത്രത്തെ നേരില്‍ കാണാനുള്ള അവസരം എനിക്കുണ്ടാകുന്നത് ആദ്യമായാണ്. 2008 ല്‍ ബ്ലെസി ചേട്ടന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് എങ്ങനെ ചെയ്യണമെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

നോവല്‍ എഴുതിയ ബെന്യാമിനോട് സംസാരിക്കണമോ അത് യഥാര്‍ഥ നജീബിക്കയെ നേരില്‍ കാണണമെന്നോ എന്ന് അറിയില്ലായിരുന്നു. ബ്ലെസി ചേട്ടന്‍ വായിച്ചറിഞ്ഞതില്‍ നിന്നും എന്റെ മനസില്‍ സങ്കല്‍പത്തിലുള്ള നജീബിനെയാണ് ഞാന്‍ ചെയ്തത്. ഞാന്‍ അഭിനയിച്ച് ഫലപ്പിച്ച നജീബും യഥാര്‍ഥ നജീബും തമ്മില്‍ വലിയ അന്തരമുണ്ട്. പക്ഷെ ഞാന്‍ അഭിനയിച്ച നജീബും നിങ്ങള്‍ ചിന്തിച്ചതും ഏറെ അടുപ്പമുണ്ട്.

രക്ഷപ്പെടാന്‍ ശ്രമിക്കണം എന്ന ചിന്തയുണ്ടായിട്ടുണ്ടോ എന്ന് പൃഥ്വിരാജ് ചോദിക്കുമ്പോള്‍ അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് അതില്‍ നിന്ന് തടഞ്ഞതെന്നും എന്നും നജീബ് മറുപടി നല്‍കി. ഒരിക്കലും അവിടെ നിന്നും രക്ഷപ്പെടില്ലെന്ന ചിന്തയായിരുന്നു മനസിലുണ്ടായിരുന്നത്. വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണമാണ് പ്രവാസ ജീവിതത്തിലേക്ക് കടക്കേണ്ടിവന്നത്. വിമാനത്താവളത്തിലെത്തിയ ശേഷം ഒരാള്‍ വണ്ടിയുമായി വന്നു. ഞാനതില്‍ കയറിയപ്പോള്‍ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരിക്കലും ഞാന്‍ രക്ഷപ്പെടുമെന്ന് തോന്നിയിട്ടില്ല. ഞാന്‍ വിളിക്കാത്ത ദൈവങ്ങളില്ല. ഞാന്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ എന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.

നാട്ടിലേക്ക് തിരിച്ചുപോയി എന്റെ കുഞ്ഞിനെ കാണാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല. ഒരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൊടിയും മണ്ണും മാത്രമാണ് കാണാന്‍ സാധിച്ചത്. അവിടെയുള്ള ജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന് മരിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ഭാര്യയെയും കുഞ്ഞിനെയും ഓര്‍മവരുമെന്നും നജീബ് പറഞ്ഞു.

Read Also : 64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്, ഗോകുൽ എങ്ങനെ ഹക്കീമായി..? – വീഡിയോ

മരിക്കാന്‍ ആഗ്രഹിച്ചിട്ടും താങ്കള്‍ അവിടെ നിന്നും രക്ഷപ്പെട്ട് നാട്ടിലേക്ക് എത്തിയെങ്കില്‍, അത് ഈ കഥ ലോകത്തോട് പറയാനായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തതുകൊണ്ടാണ് എന്നാണ് നജീബിനോട് പൃഥ്വിരാജ് പറയുന്നത്. ‘ദൈവം തെരഞ്ഞെടുത്ത ആളാണ് നജീബ് ഇക്ക നിങ്ങള്‍,’ കണ്ണു നനഞ്ഞ് പൃഥ്വിരാജ് പറഞ്ഞു.

Story highlights : Prithviraj and Najeeb Interview in aadujeevitham